മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുടെ അപ്രതീക്ഷിത വിജയം ഞെട്ടിച്ചത് പോലെ തന്നെയായി അതിന് പിന്നിലെ സാമ്ബത്തിക തിരിമറിയുടെ കഥകളും. നിർമാതാക്കളായ സൗബിൻ ഷാഹിർ അടക്കമുള്ളവർക്കെതിരെ പുറത്തുവന്ന പരാതിക്ക് പിന്നാലെ കോടതി ഇടപെടലും പോലീസ് അന്വേഷണവും ഏറ്റവുമൊടുവില്‍ എൻഫോഴ്സ്മെൻ്റ് അന്വേഷണവും വരെയെത്തി നില്‍ക്കുകയാണ്. മലയാള സിനിമക്കാകെ അഭിമാനിക്കാവുന്ന വിജയം എന്ന് പറഞ്ഞിടത്ത് നിന്ന്, സിനിമക്കാകെ തലവേദനയാകുന്ന തരത്തിലാണ് ഇടപാടുകള്‍ എത്തിനില്‍ക്കുന്നത്.
ഒത്തുതീർപ്പ് ശ്രമങ്ങള്‍ അണിയറയില്‍ നടക്കുന്നുണ്ടെങ്കിലും കാര്യങ്ങള്‍ ഈ നിലയെത്തിയ സാഹചര്യത്തില്‍ ഇനിയത് എളുപ്പമാകില്ല. 40 ശതമാനം ലാഭം വാഗ്ദാനം ചെയ്താണ് സിറാജ് വലിയത്തറ ഹമീദ് എന്നയാളില്‍ നിന്ന് സൗബിനും സംഘും ഏഴുകോടി വാങ്ങിയത്. ചിത്രം വൻ വിജയത്തിലേക്ക് നീങ്ങുന്നുവെന്ന് ഉറപ്പായ ഘട്ടത്തില്‍ സിറാജ് എറണാകുളം കോടതിയെ സമീപിക്കുകയും നിർമാണ കമ്ബനിയായ പറവ ഫിലിംസിൻ്റെ അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തു. ഇതിന് പിന്നാലെ തുടങ്ങിയ പോലീസ് അന്വേഷണത്തിൻ്റെ പ്രാഥമിക റിപ്പോർട്ട് ഹൈക്കോടതിയില്‍ സമർപ്പിച്ചിരിക്കുകയുമാണ്.
പോലീസ് റിപ്പോർട്ടിലെ വിവരങ്ങള്‍ കൂടുതല്‍ ഗൗരവമുള്ളതാണ്. സിനിമക്കായി ഏഴുകോടി മുടക്കിയ ഹമീദിനെ കബളിപ്പിക്കാൻ നിർമാതാക്കളായ സൗബിൻ ഷാഹിർ അടക്കമുള്ളവർക്ക് മുൻകൂർ പദ്ധതി ഉണ്ടായിരുന്നു എന്നാണ് പോലീസ് പറയുന്നത്. പരാതിക്കാരനില്‍ നിന്ന് 26 തവണയായി പണം സ്വീകരിക്കുകയും സിനിമ റിലീസായ ശേഷം തുടക്കത്തില്‍ വരുമാനം സ്വീകരിക്കുകയും ചെയ്തിരുന്നത് പറവ ഫിലിംസിൻ്റെ പേരില്‍ എറണാകുളം കടവന്ത്രയിലെ ആക്സിസ് ബാങ്കിൻ്റെ അക്കൗണ്ട് മുഖേനയാണ്. എന്നാല്‍ പരാതിയെ തുടർന്ന് ഇത് കോടതി മരവിപ്പിച്ചതിന് പിന്നാലെ ഇടപാടുകളെല്ലാം ഇതേ പേരില്‍ തന്നെ തേവര എച്ച്‌ഡിഎഫ്സി ബാങ്കിൻ്റെ അക്കൗണ്ട് വഴിയാക്കി. ഇത് കരുതിക്കൂട്ടിയായിരുന്നു എന്ന് അന്വേഷണസംഘം പറയുന്നു.
മാത്രവുമല്ല ഇങ്ങനെ സിനിമയുടെ വരുമാനമായി വന്ന തുകയില്‍ നിന്ന് മൂന്നരകോടി രൂപ ഇതേ ബാങ്കില്‍ സൗബിനും കൂട്ടുപ്രതികളും സ്ഥിരനിക്ഷേപമാക്കി മാറ്റിയത് കണ്ടെത്തി. “അപ്രകാരം കിട്ടിയ തുകയില്‍ നിന്നും മൂന്നരകോടി രൂപ FD ആക്കി മാറ്റിയിട്ട് പോലും പ്രതികള്‍ ആവലാതിക്കാരൻ്റെ പക്കല്‍ നിന്ന് വാങ്ങിയ പണത്തിൻ്റെ ചെറിയ ഭാഗം പോലും തിരികെ കൊടുക്കാത്തതില്‍ നിന്നും പ്രതികള്‍ക്ക് ആവലാതിക്കാരനെ കബളിപ്പിക്കുവാൻ മുന്നാലെ പദ്ധതിയുണ്ടായിരുന്നതായി വെളിവാകുന്നതാണ്.” മരട് എസ്‌എച്ച്‌ഒ ജി.പി.സജുകുമാർ ഹൈക്കോടതിക്ക് സമർപ്പിച്ച റിപ്പോർട്ടില്‍ പറയുന്നത് ഇങ്ങനെയാണ് എന്ന് ഒരു ഓൺലൈൻ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
സൗബിൻ ഷാഹിറിനെ കൂടാതെ പിതാവ് ബാബു ഷാഹിർ, ഷോണ്‍ ആൻ്റണി എന്നിവരാണ് പറവ ഫിലിംസിന് വേണ്ടി ചിത്രം നിർമിച്ചിരിക്കുന്നത്. സിനിമക്കാകെ 18.65 കോടി മാത്രം ചിലവായിരിക്കെ 28 കോടിയിലധികം പലവഴിക്കായി ഇവർ ശേഖരിച്ചിരുന്നു. പത്തുകോടി അങ്ങനെ തന്നെ പ്രതികള്‍ കൈക്കലാക്കി. ഇതില്‍ ഏഴുകോടി പരാതിക്കാരനായ സിറാജ് നേരിട്ട് നല്‍കിയത് കൂടാതെ, സാമ്ബത്തിക പ്രതിസന്ധി കാരണം സിനിമ മുടങ്ങുമെന്ന് പറഞ്ഞ ഘട്ടത്തില്‍ 11 കോടി രൂപ കൂടി മറ്റൊരു കമ്ബനിയില്‍ നിന്ന് കടമെടുക്കാൻ ഏർപ്പാട് ചെയ്തുകൊടുത്തു.
പോലീസ് റിപ്പോർട്ടില്‍ പറയുന്നത് ഇങ്ങനെ: “ആയതില്‍ നിന്നും ഏഴുകോടി രൂപ പ്രത്യക്ഷമായും പതിനൊന്ന് കോടി പരോക്ഷമായും നല്‍കി സിനിമയുടെ നിർമ്മാണത്തിനും റിലീസിനും സഹായിച്ച ആവലാതിക്കാരനെ പടം റിലീസായി വൻതുക ലാഭമുണ്ടാക്കുകയും, ആവലാതിക്കാരൻ ഒഴികെ മറ്റുള്ളവരുടെ പണവും പലിശയും തിരികെ നല്‍കുകയും ചെയ്തിട്ടും ആവലാതിക്കാരൻ്റെ മുടക്കുമുതല്‍ പോലും തിരികെ നല്‍കാതിരുന്നത് സിനിമയുടെ നിർമ്മാണത്തിനും റിലീസിനും പ്രത്യക്ഷമായും പരോക്ഷമായും സഹായിച്ച ആവലാതിക്കാരനെ ചതി ചെയ്യുന്നതിന് വേണ്ടിയാണെന്ന് വെളിവാകുന്നതാണ്.”
“മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിമയുടെ വിതരണം ഏറ്റെടുത്തിരുന്ന ബിഗ് ഡ്രീം ഫിലിംസ് എന്ന സ്ഥാപനത്തിൻ്റെ മാത്രം സ്റ്റേറ്റ്മെൻ്റ് പരിശോധിച്ചതില്‍ ആകെ 45,30,25,193 (നാല്‍പ്പത്തി അഞ്ച് കോടി മുപ്പത് ലക്ഷത്തി ഇരുപത്തി അയ്യായിരത്തി ഒരുനൂറ്റി തൊണ്ണൂറ്റി മൂന്ന്) രൂപ കളക്ഷൻ കിട്ടിയിരിക്കുന്നതായും, ആയതില്‍ 10,00,00,000 (പത്ത് കോടി) രൂപ പറവ ഫിലിംസിന് Over Flow Amount ആയി കൊടുത്തിരിക്കുന്നതായും, 12,00,00,000 (പന്ത്രണ്ട് കോടി) രൂപ പറവ ഫിലിംസിന് കൊടുക്കാനുള്ളതായും കാണുന്നു. Musical rights, OTT, satellite, Overseas rights, Theatrical right, Dubbing etc എന്നിവ ഉള്‍പ്പടെ 95,00,00,000/- (തൊണ്ണൂറ്റിയാറ്) കോടിരൂപയുടെ വരുമാനം പ്രതീക്ഷിക്കുന്നതായും കാണുന്നു.”
ക്യാൻസർ ചികില്‍സക്ക് വിധേയനായി കഴിഞ്ഞുവരുന്ന ആവലാതിക്കാരന് മുടക്കുമുതല്‍ ഉള്‍പ്പടെ 47 കോടി രൂപയിലധികം രൂപ തിരികെ കിട്ടാനുണ്ടായിട്ടും ആയത് ലഭിക്കാത്തതിനെ തുടർന്ന് ശരിയായ ചികില്‍സ നടത്താൻ പറ്റാത്ത സാഹചര്യത്തിലാണ്. കേസിൻ്റെ ശരിയായ അന്വേഷണത്തിന് പ്രതികളുടെ സാന്നിധ്യം അത്യന്താപേക്ഷിതമാണെന്നും അതിനാല്‍ മുൻകൂർ ജാമ്യം അനുവദിക്കരുതെന്നും ആവശ്യപ്പെട്ട് കൊണ്ടാണ് പോലീസ് റിപ്പോർട്ട് അവസാനിപ്പിക്കുന്നത്.