ദില്ലി : രാജ്യത്ത് ഫെബ്രുവരിയോടെ ആദ്യഘട്ട കൊവിഡ് വാക്സിൻ വിതരണത്തിന് എത്തുമെന്ന് പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട്. ആരോഗ്യ പ്രവർത്തകർക്കും പ്രായമായവർക്കുമാണ് ആദ്യഘട്ടത്തില്‍ മരുന്ന് നൽകുക. ഏപ്രിലോടെ മറ്റുള്ളവർക്കും വാക്സിൻ വിതരണത്തിന് എത്തിക്കുമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. രണ്ട് ഡോസ് മരുന്നിന് പരമാവധി 1000 രൂപയാണ് പ്രതീക്ഷിക്കുന്നതെന്നും സീറം വ്യക്തമാക്കി.
അതേസമയം, രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 90 ലക്ഷമായി. ഇന്ത്യയിൽ കൊവിഡ് സ്ഥിരീകരിച്ച് പത്ത് മാസമാകുമ്പോഴാണ് രോഗം ബാധിച്ചവരുടെ എണ്ണം 90 ലക്ഷത്തിൽ എത്തുന്നത്. അതേസമയം, രോഗ മുക്തി നേടിയവരുടെ എണ്ണം 84 ലക്ഷം കടന്നു. ദില്ലിയിൽ കേസുകളുടെ എണ്ണവും മരണ നിരക്കും ആശങ്കാജനകമായി തുടരുകയാണ്.