ബംഗാള്‍ സർക്കാർ ആശുപത്രി സെമിനാർ ഹാളില്‍ പിജി വിദ്യാർഥിനി ബലാത്സംഗത്തിനിരയായി കൊല ചെയ്യപ്പെട്ട നിലയില്‍. ആർജി കാർ മെഡിക്കല്‍ കോളജിലെ റെസ്പിറേറ്ററി മെഡിസിൻ വിഭാഗത്തിലെ രണ്ടാം വർഷ വിദ്യാർഥിനിയായ മുപ്പത്തി ഒന്നുകാരിയാണ് കൊല്ലപ്പെട്ടത്. ചുണ്ടിലും മുഖത്തും അടക്കം ദേഹമാസകലം മുറിവുണ്ട്. വായയിലും കണ്ണുകളിലും സ്വകാര്യഭാഗങ്ങളിലും രക്തം കട്ടപിടിച്ചിട്ടുണ്ട്. കഴുത്തിലെ എല്ലൊടിഞ്ഞ് ശ്വാസം മുട്ടിയാണ് മരിച്ചത്.
നൈറ്റ് ഷിഫ്റ്റിനിടെ വിശ്രമിക്കാന്‍ വേണ്ടി സെമിനാർ മുറിയിലേക്കാണ് പോയത്. ആശുപത്രി കെട്ടിടത്തിന്റെ നാലാം നിലയിലാണ് ഹാള്‍. ഇവിടെ വച്ചാണ് ബലാത്സംഗത്തിനിരയായി കൊല ചെയ്യപ്പെട്ടത്. ഡോക്ടറുടെ ലാപ്‌ടോപ്പും ബാഗും മൊബൈലും സംഭവസ്ഥലത്തു നിന്ന് കണ്ടെത്തിയിട്ടുണ്ട്. മരിക്കുന്ന ദിവസം രാത്രി പതിനൊന്നോടെ ഡോക്ടര്‍ സംസാരിച്ചിരുന്നുവെന്ന് മാതാപിതാക്കള്‍ പറയുന്നു. മകള്‍ ബലാത്സംഗം ചെയ്യപ്പെടുകയും അവളെ കൊലപ്പെടുത്തുകയും ചെയ്തു. ഇനി അവളെ ലഭിക്കില്ല. ഞങ്ങള്‍ക്ക് നീതി വേണം എന്നാണ് മാതാപിതാക്കള്‍ പറഞ്ഞത്. സംഭവം ഞെട്ടലായതോടെ മുഖ്യമന്ത്രി മമത ബാനർജി ഡോക്ടറുടെ മാതാപിതാക്കളെ വിളിച്ച് സംസാരിച്ചിട്ടുണ്ട്. സമഗ്ര അന്വേഷണം ഉറപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.