ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പ്രശ്നങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഗൗരവമുള്ള പ്രശ്നങ്ങൾ ഉയർന്നു വന്നപ്പോഴായിരുന്നു കമ്മിറ്റിയെ രൂപീകരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകൾ അതീവ പ്രാധാന്യം നൽകി നടപ്പിലാക്കാനാണ് സർക്കാർ ശ്രമിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തു തന്നെ ആദ്യമായിരുന്നു ചലച്ചിത്ര മേഖലയിലെ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ പഠിക്കാൻ ഒരു കമ്മിറ്റിയെ നിയോഗിക്കുന്നതെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു
ഐസിസി രൂപീകരിക്കുക എന്നത് അടിയന്തര സ്വഭാവത്തിൽ നടപ്പിലാക്കുന്നു എന്നു ഉറപ്പാക്കി, ക്രിയാത്മക ഇടപെടൽ സർക്കാർ നടത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. വനിതകളുടെ സിനിമകൾക്ക് പ്രോത്സാഹനം നൽകി. വനിതകൾക്ക് സാമ്പത്തിക സഹായം നൽകി സിനിമ സംവിധാനം ചെയ്യിപ്പിച്ചത് എടുത്തു പറയേണ്ട നേട്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കമ്മിറ്റിയുടെ ശുപാർശകളിലൊന്നു ട്രിബ്യൂണൽ രൂപീകരിക്കണം എന്നായിരുന്നു. ഇത് സർക്കാർ പരിശോധിച്ചു. എന്നാൽ ഇത് വലിയ ചിലവുണ്ടാക്കുന്ന കാര്യമാണ്. ട്രിബ്യുണൽ ഉണ്ടാക്കുന്നത് സംബന്ധിച്ച് ഗൗർവമായി പരിഗണിക്കുന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.