ദില്ലി: മൂന്നാം മോദി സർക്കാർ അധികാരത്തിലേറി 100 ദിനങ്ങൾ പൂർത്തിയാക്കിയതിന് പിന്നാലെ റിപ്പോർട്ട് കാർഡ് പുറത്തുവിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ തുടർച്ചയായി മൂന്നാം തവണയും അധികാരത്തിലേറിയ എൻഡിഎ സർക്കാർ ആദ്യ 100 ദിവസത്തിനുള്ളിൽ 15 ലക്ഷം കോടിയുടെ പദ്ധതികൾക്ക് അംഗീകാരം നൽകിയെന്ന് അമിത് ഷാ പറഞ്ഞു. കഴിഞ്ഞ 60 വർഷത്തിനിടെ ആദ്യമായി രാജ്യം രാഷ്ട്രീയ സ്ഥിരതയ്ക്കും നട്ടെല്ലുള്ള വിദേശ നയത്തിനും സാക്ഷ്യം വഹിക്കുകയാണ്. ആദ്യത്തെ 10 വർഷം രാജ്യത്തെ ജനങ്ങളുടെ ക്ഷേമത്തിനും വികസനത്തിനും സുരക്ഷയ്ക്കും പ്രാധാന്യം നൽകിയതിന്റെ ഫലമായാണ് മൂന്നാം തവണയും അധികാരത്തിലേറാൻ ബിജെപിയ്ക്കും സഖ്യകക്ഷികൾക്കും സാധിച്ചതെന്ന് അമിത് ഷാ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
3 ലക്ഷം കോടി രൂപ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനായി സർക്കാർ നീക്കിവച്ചിട്ടുണ്ട്. 49,000 കോടി രൂപ ചെലവിൽ 25,000 ഗ്രാമങ്ങളെ റോഡ് ശൃംഖലയുമായി ബന്ധിപ്പിക്കുന്നതാണ് ഇതിലെ പ്രധാന പദ്ധതി. രാജ്യത്തുടനീളമുള്ള പ്രധാന റോഡുകളുടെ വികസനം, തുറമുഖ നിർമ്മാണം, യുവാക്കൾക്കായി പാക്കേജ്, മെട്രോ, വിമാനത്താവളങ്ങൾ, എയർ-മെട്രോ കണക്റ്റിവിറ്റി, വീടുകളുടെ നിർമ്മാണം, കിസാൻ സമ്മാൻ യോജന തുടങ്ങി സമഗ്രമായ റിപ്പോർട്ട് കാർഡാണ് ബിജെപി പുറത്തിറക്കിയിരിക്കുന്നത്.