തൃശൂർ ജില്ലയിലെ പുത്തൂർ വില്ലേജ് ഓഫീസറെ ആത്മഹത്യയുടെ വക്കിലേക്ക് തള്ളിവിട്ടവർക്ക് നിയമപരമായി ഏറ്റവും അർഹമായ ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള എൻ.ജി.ഒ അസോസിയേഷൻ റവന്യൂ ഓഫീസുകൾക്ക് മുമ്പിൽ പ്രതിഷേധ കൂട്ടായ്മ നടത്തി. ജീവനക്കാരെ രാഷ്ട്രീയമായ സമ്മർദ്ദങ്ങളിൽ അടിപ്പെടുത്തി ജോലി ചെയ്യിപ്പിച്ച് മാനസികമായി തകർക്കുന്ന സാഹചര്യമാണ് കേരളത്തിൽ നിലവിലുള്ളത്. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിലും മഴക്കെടുതി മൂലമുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങളിലും ആത്മാർത്ഥമായി ജോലി ചെയ്യുന്ന ജീവനക്കാരുടെ മനോവീര്യം തകർക്കുവാനേ ഇത്തരം പ്രവർത്തികൾ വഴിവെക്കുകയുള്ളു. അമിത ജോലി ഭാരത്താൽ വലയുന്ന വില്ലേജ് ജീവനക്കാരെ രാഷ്ട്രീയമായി ഭീഷണിപ്പെടുത്തി വില്ലേജ് ഓഫീസുകളെ ആത്മഹത്യാ മുനമ്പുകളായി മാറ്റരുത് എന്നും കേരള എൻ.ജി.ഒ അസോസിയേഷൻ ആവശ്യപ്പെട്ടു.
റവന്യു വകുപ്പിലെ സ്പെഷ്യൽ ഓഫീസുകൾക്ക് തുടർച്ചാനുമതി ലഭ്യമാകാത്ത സാഹചര്യത്തിൽ ജീവനക്കാർക്ക് ശമ്പളം മുടങ്ങുന്ന സാഹചര്യം നിലനിൽക്കുന്നുണ്ട്, ക്ലാർക്ക്മാരുടെ പ്രമോഷൻ ആറു മാസമായി മുടങ്ങിക്കിടക്കുകയാണ്, കഴിഞ്ഞ ശമ്പള കമ്മീഷൻ വില്ലേജ് ഓഫീസർമാർക്ക് അനുവദിച്ച ശമ്പള സ്കെയിൽ വെട്ടിക്കുറച്ചും ജീവനക്കാരെ ദ്രോഹിക്കുന്ന നടപടികളാണ് ഇടതു സർക്കാർ സ്വീകരിക്കുന്നത്.
ജീവനക്കാരെ വിശ്വാസത്തിലെടുക്കാതെ മുന്നോട്ട് പോകുന്ന സർക്കാർ നയം തിരുത്തണമെന്നും കേരള എൻ.ജി.ഒ അസോസിയേഷൻ ആവശ്യപ്പെട്ടു. താലൂക്ക് ഓഫീസ്, റവന്യു ഓഫീസ്, വില്ലേജ് ഓഫീസ് എന്നിവിടങ്ങളിൽ പ്രതിഷേധ പരിപാടികൾ നടത്തി.
ജില്ലാ പ്രസിഡണ്ട് മോബിഷ് പി തോമസ്, സെക്രട്ടറി കെ.എ മുജീബ്, ട്രഷറർ കെ.ടി ഷാജി എന്നിവർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ വി.മനോജ്, വി ആർ ജയപ്രകാശ്, സുരേഷ് ബാബു, ഹാരിഷ്, ജില്ലാ വൈസ് പ്രസിഡണ്ട് എം.സി ശ്രീരാമകൃഷ്ണൻ, ജില്ലാ ജോയൻ്റ് സെക്രട്ടറി സി.കെ ജിതേഷ്, ലൈജു ചാക്കോ, എൻ.വി അഗസ്റ്റിൻ, എം.സി വിൽസൺ, അഭിജിത്ത് സി.ആർ, ഗഫൂർ, ഡെന്നിഷ് മാത്യു, സിനീഷ് ജോസഫ് തുടങ്ങിയവർ നേത്യത്വം നൽകി