ന്യൂഡൽഹി:ശക്തമായ കോവിഡ് പ്രതിരോധത്തിന് വീടിനകത്തും മാസ്ക് ധരിക്കേണ്ട സമയമാണെന്ന് കേന്ദ്രസർക്കാർ. അതേസമയം, രോഗത്തെക്കുറിച്ചുള്ള അനാവശ്യ ഭയം ഒഴിവാക്കണമെന്നും കേന്ദ്ര ആരോഗ്യവകുപ്പ് ജോയന്റ് സെക്രട്ടറി ലവ് അഗർവാൾ, നീതി ആയോഗ് അംഗം ഡോ. വി.കെ. പോൾ, ഡൽഹി എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ എന്നിവർ സംയുക്ത പത്രസമ്മേളനത്തിൽ പറഞ്ഞു.
കുടുംബത്തിൽ കോവിഡ് ബാധിതരുണ്ടെങ്കിൽ അവർ നിർബന്ധമായും മാസ്ക് ധരിക്കണം. രോഗികളില്ലെങ്കിലും എല്ലാവരും വീടിനുള്ളിലും മാസ്ക് ധരിക്കാൻ തുടങ്ങേണ്ട സമയമാണിത്. വീട്ടിനുള്ളിലേക്ക് അതിഥികളെ ക്ഷണിക്കരുത്”- ഡോ. വി.കെ. പോൾ പറഞ്ഞു. ശാസ്ത്രീയ പഠനപ്രകാരം ശാരീരികാകലം പാലിക്കാത്ത ഒരാൾ 30 ദിവസത്തിനുള്ളിൽ 406 പേർക്ക് രോഗം പരത്താൻ സാധ്യതയുണ്ട്. ശാരീരിക സാന്നിധ്യം പകുതിയായി കുറച്ചാൽ ഇത് 15 ആയി കുറയ്ക്കാനാവും. 75 ശതമാനം കുറയ്ക്കാൻ കഴിഞ്ഞാൽ ഇതേ കാലയളവിൽ ഒരു വ്യക്തിക്ക് 2.5 ആളുകളിലേക്ക് മാത്രമേ രോഗം പടർത്താൻ കഴിയൂ എന്ന് ലവ് അഗർവാൾ വിശദീകരിച്ചു.