തൃശൂരിൽ നിരോധിത പുകയില ഉത്പന്നങ്ങള്‍ വില്‍പ്പന നടത്തിയിരുന്ന വയോധിക അറസ്റ്റിൽ. സംഭവത്തിൽ എരുമപ്പെട്ടി കരിയന്നൂര്‍ അണ്ടേക്കാട്ട് വീട്ടില്‍ ബീവി (70) യാണ് അറസ്റ്റിലായത്. കരിയന്നൂരുള്ള വീട് കേന്ദ്രീകരിച്ചാണ് ബീവി നിരോധിച്ച ലഹരി ഉത്പന്നമായ ഹാന്‍സ് വില്‍പ്പന നടത്തിയിരുന്നതെന്ന് എരുമപ്പെട്ടി പൊലീസ് പറഞ്ഞു.
വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും അന്യ സംസ്ഥാന തൊഴിലാളികള്‍ക്കുമാണ് ഇവർ വില്‍പ്പന നടത്തുന്നത്. തമിഴ്‌നാട്ടില്‍നിന്നു എത്തിക്കുന്ന പുകയില വസ്തുക്കള്‍ മൂന്നിരട്ടി വില ഈടാക്കിയാണ് വില്‍പ്പന.
രഹസ്യന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ്.ഐ കെ.പി ഷിബുവിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പുകയില ഉല്‍പന്നങ്ങള്‍ പിടികൂടിയത്. ചാക്കുകളിലാക്കിയാണ് ഹാന്‍സ് ബീവിയുടെ വീട്ടില്‍ സൂക്ഷിച്ചിരുന്നത്.
സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ എ.ബി. ഷിഹാബുദ്ധീന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ. സഗുണ്‍, എ. ജയ, ഇ. സനൂപ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.