പൊന്നാനി : മലപ്പുറം പൊന്നാനിയിൽ ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ഭർത്താവിനെ പിടികൂടാൻ സാധിക്കാതെ പോലീസ്. നാടിനെ നടുക്കിയ ദാരുണ കൊലപാതകം നടന്ന് രണ്ട് ദിവസം പിന്നിട്ടിട്ടും ഒളിവിൽ പോയ പ്രതി യൂനുസ് കോയയെക്കുറിച്ച് സൂചനകൾ ഒന്നും ലഭിച്ചിട്ടില്ല എന്നാണ് വിവരം.
പ്രതിയെക്കുറിച്ചുള്ള അന്വേഷണം പോലീസ് ഊർജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ജില്ലാ ഡോഗ് സ്ക്വാഡും വിരലടയാള, ഫോറൻസിക് വിഭാഗവും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. കൊലപാതകം നടന്ന ദിവസം തന്നെ പ്രതിയെക്കുറിച്ചുള്ള വിവരം ലഭിക്കുന്നവർ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടാൻ ആവശ്യപ്പെട്ട് പോലീസ് സാമൂഹ്യ മാധ്യമങ്ങളിലൂടെയും മറ്റും ലുക്ക്ഔട്ട് നോട്ടീസ് പങ്കുവെച്ചിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. പൊന്നാനി കോർട്ട് മൈതാനത്തിന് പിറകുവശം താമസിക്കുന്ന ആലിങ്ങൽ സുലൈഖ (39)യെ ഭർത്താവ് പടിഞ്ഞാറേക്കര സ്വദേശി പഞ്ചിലകത്ത് യൂനസ് കോയ കമ്പിപ്പാരകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പൊന്നാനി എം.ഐ യുപി സ്‌കൂളിലെ എം.ടി.എ പ്രസിഡന്റ് ആണ് സുലൈഖ.
ഭർത്താവുമായുള്ള പ്രശ്നത്തെ തുടർന്ന് സുലൈഖ മാസങ്ങളായി ഉമ്മയോടൊപ്പം പൊന്നാനിയിലെ വീട്ടിലായിരുന്നു താമസം. കുടുംബാരോഗ്യ കേന്ദ്രത്തിൽ താൽക്കാലികമായി ലഭിച്ച ജോലിയിൽനിന്ന് ലഭിക്കുന്ന വരുമാനവുമായി മൂന്ന് മക്കളോടൊത്ത് കഴിയുന്നതിനിടെയാണ് ഭർത്താവിനാൽ ജീവൻ നഷ്ടപ്പെട്ടത്.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി സുലൈഖയുടെ വീടിന് സമീപത്തെ കനോലി കനാലിനരികിൽ ഒളിച്ചിരുന്ന പ്രതി സുലൈഖ പുറത്തിറങ്ങിയ തക്കം നോക്കി ഓടിവന്ന് കമ്പിപ്പാരകൊണ്ട് തലക്കടിച്ചാണ് കൊലപാതകം നടത്തിയത്.
കൃത്യം നടത്തിയ ശേഷം പ്രതി കനോലി കനാൽ നീന്തിക്കടന്ന് രക്ഷപ്പെട്ടിരിക്കാം എന്നാണ് പോലീസ് കരുതുന്നത്. കനോലി കനാലിന് സമീപത്തൂടെ അടിവസ്ത്രം മാത്രം ധരിച്ച് ഒരാൾ ഓടുന്നത് പ്രദേശവാസികളിൽ ചിലർ കണ്ടിരുന്നു.