രാജ്യത്തെ പ്രമുഖ ഐ.ടി കമ്ബനികള്‍ ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നത് വൻതോതില്‍ വെട്ടിക്കുറച്ചു. ടാറ്റ കണ്‍സള്‍ട്ടൻസി സര്‍വീസസ് (ടി.സി.എസ്), ഇൻഫോസിസ്, വിപ്രോ, എച്ച്.സി.എല്‍ ടെക് തുടങ്ങിയ കമ്ബനികളാണ് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ തൊഴിലവസരങ്ങള്‍ വെട്ടിക്കുറച്ചത്. ഈകമ്ബനികള്‍ ഏപ്രില്‍- ജൂണ്‍ പാദത്തിലെ പ്രവര്‍ത്തന ഫല റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവിട്ടിരുന്നു. ജീവനക്കാരുടെ ശമ്ബള വര്‍ദ്ധനവും പല കമ്ബനികളും മാറ്റിവച്ചിരിക്കുകയാണ്. നിര്‍മ്മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ്- എ.ഐ) സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിനാലാണ് ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതെന്ന് കമ്ബനികള്‍ സൂചിപ്പിക്കുന്നു.
ടി.സി.എസ്. (96% കുറവ്): നടപ്പ് സാമ്ബത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ രാജ്യത്തെ ഏറ്റവും വലിയ ഐടി സ്ഥാപനമായ ടി.സി.എസ്. 523 ജീവനക്കാരെ മാത്രമാണ് ജോലിക്കെടുത്തത്. മുൻവര്‍ഷം സമാന പാദത്തില്‍ 14,136 പേരെ റിക്രൂട്ട് ചെയ്തതുമായി താരതമ്യപ്പെടുത്തുമ്ബോള്‍ 96 ശതമാനത്തിന്റെ കുറവാണ് ഇത്തവണ ഉണ്ടായത്. നിലവില്‍ 6,15,318 പേരാണ് ടി.സി.എസില്‍ ജോലി ചെയ്യുന്നത്. കഴിഞ്ഞ സാമ്ബത്തിക വര്‍ഷത്തിന്റെ അവസാന പാദത്തിലും റിക്രൂട്ട്‌മെന്റ് വളരെ കുറവായിരുന്നു. 821 പേര്‍ക്ക് മാത്രമാണ് ആ പാദത്തില്‍ ടി.സി.എസില്‍ അവസരം ലഭിച്ചത്. മുൻവര്‍ഷം ജനുവരി-മാര്‍ച്ച് പാദത്തില്‍ 20,000 പേരെ ജോലിക്കെടുത്ത സ്ഥാനത്താണിത്.
അതേസമയം ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് 2024 സാമ്ബത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 17.8 ശതമാനമായി കുറഞ്ഞു. മുൻവര്‍ഷത്തെ സമാന പാദത്തില്‍ ഇത് 20.1 ശതമാനമായിരുന്നു. എന്നാല്‍ പുതിയതായി 40,000 പേരെ ജോലിയില്‍ പ്രവേശിപ്പിക്കുമെന്ന് ടി.സി.എസ് ചീഫ് ഹ്യൂമൻ റിസോഴ്‌സ് ഓഫീസര്‍ (സി.എച്ച്.ആര്‍.ഒ) മിലിന്ദ് ലക്കദ് പറയുന്നു. എന്നാല്‍ കാലയളവ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ഇൻഫോസിസ്: രാജ്യത്തെ രണ്ടാമത്തെ വലിയ ഐ.ടി കമ്ബനിയായ ഇൻഫോസിസില്‍ 2024 സാമ്ബത്തിക വര്‍ഷത്തെ ആദ്യപാദത്തില്‍ ജീവനക്കാരുടെ എണ്ണത്തില്‍ 7000-ത്തിലധികം കുറവുണ്ടായി. 3,36,294 പേരാണ് നിലവില്‍ കമ്ബനിയില്‍ ജോലി ചെയ്യുന്നത്. മുൻവര്‍ഷം സമാന പാദത്തില്‍ 3,611 പേരുടെ കുറവാണ് ഉണ്ടായിരുന്നത്. ഏപ്രിലില്‍ ശമ്ബള വര്‍ധന പ്രഖ്യാപിക്കുന്ന കമ്ബനി, ഇപ്രാവശ്യം അതിനും തയ്യാറായിട്ടില്ല. വരാൻ പോകുന്ന പാദങ്ങളില്‍ തങ്ങളുടെ നിര്‍മ്മിത ബുദ്ധി (എ.ഐ) സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് കമ്ബനിയുടെ സി.ഇ.ഒ സലില്‍ പരേഖ് അറിയിച്ചു. തങ്ങളുടെ 80 ആക്റ്റീവ് ക്ലൈന്റുകളുടെ പ്രൊജക്ടുകള്‍ക്കൊപ്പം എ.ഐ സാങ്കേതിക വിദ്യ വികസിപ്പിക്കുകയും മൊത്തത്തിലുള്ള പോര്‍ട്ട്ഫോളിയോ മെച്ചപ്പെടുത്താനുമാണ് കമ്ബനി ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിപ്രോ: 2024 സാമ്ബത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തില്‍ വിപ്രോയില്‍ മൊത്തം ജീവനക്കാരില്‍ 8,812 പേരുടെ കുറവുണ്ടായി. കഴിഞ്ഞ വര്‍ഷം സമാന പാദത്തില്‍ 15,446 ജീവനക്കാരെ കമ്ബനിയില്‍ ജോയിൻ ചെയ്തത സ്ഥാനത്താണ് ഈവര്‍ഷം പകുതിയോളം കുറവ് വന്നത്.വരും പാദങ്ങളില്‍ നിര്‍ണായക മേഖലകളില്‍ മാത്രമേ വിപ്രോ നിയമനം നടത്തുകയുള്ളൂവെന്ന് കമ്ബനിയുടെ സി.എച്ച്.ആര്‍.ഒ സൗരഭ് ഗോവില്‍ പറഞ്ഞു.
എച്ച്.സി.എല്‍.ടെക്ക്: നടപ്പു സാമ്ബത്തിക വര്‍ഷം ഏപ്രില്‍-ജൂണ്‍ പാദത്തില്‍ എച്ച്.സി.എല്‍ ടെക്കില്‍ 2506 ജീവനക്കാരുടെ കുറവാണ് ഉണ്ടായത്. എന്നാല്‍ കഴിഞ്ഞ സാമ്ബത്തിക വര്‍ഷം സമാന പാദത്തില്‍ കമ്ബനി 2,089 ജീവനക്കാരെ ചേര്‍ത്തിരുന്നു. ചില ജീവനക്കാരുടെ വാര്‍ഷിക ശമ്ബള വര്‍ദ്ധനവ് മാറ്റിവയ്ക്കുമെന്ന് എച്ച്.സി.എല്‍ ടെക്കിലെ ചീഫ് ഫിനാൻഷ്യല്‍ ഓഫീസര്‍ പ്രതീക് അഗര്‍വാള്‍ പറഞ്ഞു. മാറ്റിവച്ച സീനിയര്‍, ജൂനിയര്‍ സ്റ്റാഫുകളുടെ ശമ്ബള വര്‍ദ്ധനയുടെ കാര്യത്തില്‍ ഒക്ടോബറില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.