ഹേമാ കമ്മറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മലയാളത്തിലെ പ്രമുഖ നടന്‍മ്മാര്‍, സമൂഹത്തില്‍ ഒറ്റപ്പെട്ട് നില്‍ക്കയും, ജാമ്യത്തിനായി കോടതികളിലേക്ക് നെട്ടോട്ടമോടുകയും ചെയ്യുന്ന ഇക്കാലത്ത്, സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിനൊപ്പം തമിഴിലും കസറുകയാണ് മഞ്ജു വാരിയര്‍. സ്റ്റൈല്‍ മന്നനൊപ്പം മഞ്ജു ചുവടുവെക്കുന്ന ഗാനം യൂട്യൂബില്‍ റിക്കോര്‍ഡുകള്‍ കടപുഴക്കുകയായാണ്. ടി.ജി. ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന വേട്ടയ്യന്‍ എന്ന സിനിമയിലാണ് രജനികാന്തിന്റെയും മഞ്ജുവിന്റെയും തകര്‍പ്പന്‍ പ്രകടനം.
‘മനസിലായോ’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക് വിഡിയോ യുട്യൂബിലെത്തി. റിലീസ് ചെയ്ത് ആദ്യ രണ്ടു മണിക്കൂറില്‍ പത്തു ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് ഗാനം സ്വന്തമാക്കിയത്. ട്രെന്‍ഡിങ്ങില്‍ തുടരുന്ന ഗാനത്തിന്റെ പ്രധാന ആകര്‍ഷണം രജനീകാന്തിന്റെയും മഞ്ജുവിന്റെയും ചുവടുകളാണ്. കറുപ്പണിഞ്ഞ് രജനിയും ചുവന്ന സാരിയില്‍ മഞ്ജുവും ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നു. ചുവന്ന സാരിക്കൊപ്പം കൂളിങ് ഗ്ലാസ് ധരിച്ച് ‘കൂള്‍’ ലുക്കിലാണ് മഞ്ജു വാരിയര്‍. പതിവില്‍ നിന്നു വ്യത്യസ്തമായി ലൗഡ് പെര്‍ഫോര്‍മന്‍സുമായാണ് മഞ്ജു എത്തുന്നത്. അനിരുദ്ധ് രവിചന്ദറിന്റെ മാന്ത്രിക സംഗീതത്തിലൊരുങ്ങിയ ഗാനം പതിനായിരങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു.
വിവാഹവും വിവാഹമോചനവും
98-ല്‍ നടന്‍ ദിലീപുമായുള്ള പ്രണയ വിവാഹത്തെതുടര്‍ന്ന് അവര്‍ പൂര്‍ണ്ണമായും സിനിമയില്‍നിന്ന് മാറിനിന്നു. അവസാനം അഭിനയിച്ച ആറാം തമ്ബുരാന്റെ സെറ്റില്‍വെച്ചു തന്നെ അവര്‍ ഒളിച്ചോടി സിനിമ മുടുങ്ങുമോ എന്നുവരെ നിര്‍മ്മാതാക്കള്‍ക്ക് ഭയമുണ്ടായിരുന്നു. അന്ന് മലയാള സിനിമയില്‍ ഒന്നുമല്ലായിരുന്നു ദിലീപ്. ഒരു സാധാരണ നടന്‍ മാത്രം. വിവാഹത്തിനുശേഷം ദിലീപിന്റെ ചില വാക്കുകളും വ്യാപകമായി വിമര്‍ശിക്കപ്പെട്ടു. മഞ്ജു അഭിനയം നിര്‍ത്തുകയാണെന്നും, എന്റെ ഭാര്യയെ മറ്റൊരാള്‍ കെട്ടിപ്പിടിക്കുന്നതൊന്നും എനിക്ക് ഇഷ്ടമല്ല എന്ന രീതിയിലായിരുന്നു ആ പരാമര്‍ശം. ഇതിനെതിരെ നടി സുഹാസിനി അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.
പിന്നീട് മഞ്ജുവാര്യര്‍ എന്ന നടിയെ മാത്രമല്ല വ്യക്തിയെയം പിന്നെ പൊതുവേദികളില്‍ എവിടെയും കണ്ടില്ല. ഒരു അഭിമുഖംപോലും ആര്‍ക്കും കിട്ടിയില്ല. ” ആലുവയിലെ സെന്‍ട്രല്‍ ജയിലിലാണ് അവര്‍’ എന്നുപോലും പലരും പരിഹാസമുയര്‍ത്തി. 14 വര്‍ഷങ്ങള്‍ക്കു ശേഷം 2012 ഒക്ടോബര്‍ 24-നാണ് മഞ്ജു വാര്യര്‍ വീണ്ടും അരങ്ങിലെത്തിയത്. ഗുരുവായൂര്‍ ക്ഷേത്ര സന്നിധിയിലെ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിലാണ് അവര്‍ നൃത്തം ചെയ്തത്. അന്ന് ദിലീപ് ചടങ്ങിന് എത്തിയതുമില്ല. ഇക്കാര്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകരോട്, ‘അത് അദ്ദേഹത്തിന്റെ തിരക്കുകൊണ്ടാണ്’ എന്ന് മാത്രമാണ് അവര്‍ മറുപടി പറഞ്ഞതും.
ദിലീപിന് എല്ലാ ഐശ്വര്യവം വന്നത് മഞ്ജുവുമായുള്ള വിവാഹത്തിന് ശേഷമാണ്. അയാള്‍ ചെറിയ വേഷങ്ങളിലൂടെ പടിപടിയായി ഉയര്‍ന്നു. അവസാനം മലയാള സിനിമയെ സമ്ബൂര്‍ണ്ണമായി നിയന്ത്രിക്കാന്‍ കഴിയുന്ന രീതിയില്‍ ഒരു പവര്‍ ഗ്രുപ്പിലെ അംഗമായി മാറി. 2012-നുശേഷം നിരന്തരമായ ഗോസിപ്പുകളാണ് മഞ്ജുവിനെയും ദിലീപിനെയും കുറിച്ച് കേട്ടത്. അവര്‍ വിവാഹ മോചിതരായി എന്ന് ഇടക്കിടെ വാര്‍ത്തകള്‍ വരും. ഒരിക്കല്‍ അവര്‍ ഡിവോഴ്സ് പെറ്റീഷന്‍ നല്‍കി കോടതിയില്‍ വരുന്ന എന്ന വ്യാജ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ആലുവകോടതിയില്‍ ജനം തടിച്ചുകൂടിയിരുന്നു.
അവസാനം അതുതന്നെ സംഭവിച്ചു. ദിലീപും മഞ്ജുവും വേര്‍ പിരിഞ്ഞു. മുന്‍ ഭര്‍ത്താവിനെക്കുറിച്ച് പരസ്യമായി യാതൊരു കുറ്റവും പറയാതെ അവര്‍ കണ്ണീരോടെ മടങ്ങി. ദിലീപ് മഞ്ജു ദമ്പതികളുടെ ഏകമകൾ മീനാക്ഷി വിവാഹമോചനത്തെ തുടർന്ന് അച്ഛനൊപ്പം നിലപാടെടുത്തു. ദിലീപിന്റെ പേരിലുള്ള സ്വത്തുക്കളിൽ അവകാശവാദം ഉന്നയിച്ചില്ല എന്ന് മാത്രമല്ല തന്റെ പേരിലുണ്ടായിരുന്ന സുഹൃത്തുക്കൾ തിരികെ ദിലീപ് നിർദ്ദേശിച്ചതുപോലെ എഴുതി നൽകിയാണ് മഞ്ജു ദാമ്പത്യ ജീവിതത്തിൽ നിന്ന് പടിയിറങ്ങിയത്.
2014-ല്‍ വിവാഹമോചനത്തിന് ശേഷം കല്യാണ്‍ ജ്വല്ലറിയുടെ പരസ്യത്തില്‍ ഇതിഹാസ നടന്‍ അമിതാബ് ബച്ചന്റെ കൂടെ അഭിനയിച്ചുകൊണ്ടാണ് ക്യാമറയ്ക്ക് മുന്നിലേക്ക് തിരിച്ചെത്തിയത്. അതേവര്‍ഷം ഹൗ ഓള്‍ഡ് ആര്‍ യു എന്ന റോഷന്‍ ആന്‍ഡ്രൂസിന്റെ ചിത്രത്തിലൂടെ അവര്‍ വെള്ളിത്തിയില്‍ തിരിച്ചെത്തി. ചിത്രം വലിയ വിജയമായി. ആ സമയത്തൊക്കെ മഞ്ജുവാര്യരുടെ തിരിച്ചുവരവിനായി മാധ്യമങ്ങള്‍ മുറവിളി കൂട്ടുകയായിരുന്നു. ഒരു നടിക്കുവേണ്ടി, മലയാള ഇന്‍ഡസ്ട്രി കാത്തിരിക്കുന്നതും ഇതാദ്യമായിരുന്നു.
ഒറ്റ സിനിമക്ക് ഒന്നരക്കോടി വരെ:
ഇന്ന് ഈ 46ാം വയസ്സിലും കേരളത്തിലെ ഏറ്റവും ജനപ്രിയതാരമാണ് മഞ്ജു. അടുത്തകാലത്തായി ചില ചിത്രങ്ങള്‍ പരാജയമാണെങ്കിലും, അവരുടെ ജനപ്രീതിക്ക് അല്‍പ്പംപോലും കുറവ് വന്നിട്ടില്ല. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലമുള്ള നായികയും മഞ്ജുവാണെന്ന് സിനിമാ- ബിസിനസ് മാഗസിനുകള്‍ പറയുന്നു. ഒരു സിനിമയ്ക്ക് മലയാളത്തില്‍ 75 ലക്ഷത്തിനും ഒന്നരക്കോടിക്കും ഇടയിലാണ് മഞ്ജു വാര്യര്‍ ഈടാക്കുന്നത്. തമിഴ് സിനിമയില്‍ നിന്ന് ഇതിലേറെ പ്രതിഫലമാണ് മഞ്ജുവിന് ലഭിക്കുന്നത്.
142 കോടിക്കും 150 കോടിക്കും ഇടയിലാണ് മഞ്ജുവിന്റെ ആസ്തയെന്നാണ് ബിസിനസ് മാഗസനിനുകള്‍ പറയുന്നത്. പരസ്യചിത്രങ്ങളിലേയും മറ്റും സഹകരണങ്ങള്‍ക്ക് 75 ലക്ഷമാണ് താരം ഈടാക്കുന്ന പ്രതിഫലം. ഇതിന് പുറമെ ഉദ്ഘാടനങ്ങളില്‍ നിന്നും താരത്തിന് വരുമാനം ലഭിക്കുന്നുണ്ട്. കേരളത്തില്‍ പലയിടത്തായി വീടുകളും പ്രോപ്പര്‍ട്ടികളും താരത്തിന് സ്വന്തമായുണ്ട്. ആഡംബര കാറുകള്‍ക്കൊപ്പം ബിഎംഡബ്ല്യു ആര്‍ 1250 ജിഎസ് എന്ന ബൈക്കും മഞ്ജുവിന്റെ ഗാരേജിലുണ്ട്. ഇതിന് ഏകദേശം 21 ലക്ഷം രൂപ വിലവരും.
അവര്‍ക്ക് സ്വന്തം കഴിവില്‍ അപാരമായ കോണ്‍ഫിഡന്‍സ് ഉണ്ടായിരുന്നു. തുടര്‍ന്നുള്ള അഭിനയ ജീവിതത്തിലുടെയാണ് അവര്‍ ഇന്ന് കാണുന്നതെല്ലാം സമ്ബാദിച്ചത്. അതുകൊണ്ടുതന്നെയാണ് കേരളത്തിലെ യഥാത്ഥ സ്ത്രീശാക്തീകരണത്തിന്റെ പ്രതീകമായി മഞ്ജുവാര്യര്‍ വിലയിരുത്തപ്പെടുന്നത്. പുരുഷ വിദ്വേഷത്തിന്റെ ടോക്സിക്ക് ഫെമിനിസമല്ല, ആരോടും വെറുപ്പില്ലാത്ത ഹ്യൂമനിസത്തിന്റെ മാതൃകയാണ് അവര്‍ മുന്നോട്ട്വെക്കുന്നത്.