യൂണിഫോമിലെത്തി ഫേഷ്യല്‍ ചെയ്ത് പണം കൊടുക്കാതെ പോയ വനിതാ എസ്‌ഐക്കെതിരെ ബ്യൂട്ടി പാർലർ ഉടമ പരാതി നല്‍കിയതോടെ കുടുങ്ങിയത് ആള്‍മാറാട്ടക്കാരിയായ യുവതി.
തേനി പെരിയകുളം സ്വദേശി അഭിപ്രിയ എന്ന മുപ്പത്തിനാലുകാരിയെ ആണ് ആള്‍മാറാട്ടത്തിന് പൊലീസ് അറസ്റ്റ് ചെയ്തത്. വഞ്ചന കുറ്റവും യുവതിക്കെതിരെ ചുമത്തിയിട്ടുണ്ട്. ചെന്നൈയിലെ ക്രൈംബ്രാഞ്ച് സ്റ്റേഷൻ എസ്‌ഐ എന്ന വ്യാജേനയായിരുന്നു അഭിപ്രിയ ചെന്നൈയും തിരുനല്‍വേലിയും ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ കറങ്ങി നടന്നത്.
തന്റെ ഇരുപത്തൊന്നാമത്തെ വയസ്സില്‍ 66കാരനെ അഭിപ്രിയ വിവാഹം കഴിച്ചിരുന്നു. ഈ ബന്ധത്തില്‍ യുവതിക്ക് ഒരു കുട്ടിയുമുണ്ട്. എന്നാല്‍, ആറു വർഷം മാത്രമാണ് ആ ദാമ്ബത്യം തുടർന്നത്. അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് യുവതി പിന്നീട് ഭർത്താവുമായി പിരിഞ്ഞു. പിന്നീട് ഒരു ടെക്‌സ്‌റ്റൈല്‍ ഷോറൂമില്‍ സെയില്‍സ് ഗേളായി ജോലി നോക്കുന്നതിനിടെ പൃഥ്വിരാജ് എന്നയാളുമായി അടുപ്പത്തിലായി.
മൂന്ന് മാസം മുമ്ബാണ് യുവാവിനോട് അഭിപ്രിയ പ്രണയാഭ്യർത്ഥന നടത്തിയത്. ഒരു സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെയായിരുന്നു പൃഥ്വിരാജിനെ വിവാഹം കഴിക്കാൻ താല്‍പ്പര്യമുണ്ടെന്ന് യുവതി തുറന്നു പറഞ്ഞത്. എന്നാല്‍, ഒരു പൊലീസ് ഉദ്യോഗസ്ഥയെ മാത്രമേ വിവാഹം കഴിക്കാവൂ എന്നാണ് മാതാപിതാക്കളുടെ നിലപാട് എന്ന് യുവാവ് മറുപടി നല്‍കി. ഇതോടെയാണ് കാമുകന്റെ മാതാപിതാക്കളെ തെറ്റിദ്ധരിപ്പിക്കാൻ യുവതി പദ്ധതിയിട്ടത്.
തുടർന്ന് പൃഥ്വിരാജിന്റെ സഹായത്തോടെ പൊലീസ് യൂണിഫോം ധരിച്ച് ഇവർ വീഡിയോയും ഫോട്ടോയും എടുത്തു. വനിതാ എസ്‌ഐയുടെ വേഷം ധരിച്ച അവർ ചെന്നൈയിലും തിരുനെല്‍വേലിയിലും മറ്റ് നഗരങ്ങളിലും കറങ്ങിനടന്നു. ചെന്നൈയിലെ ക്രൈംബ്രാഞ്ച് സ്റ്റേഷൻ എസ്‌ഐ എന്നായിരുന്നു ഇവർ പരിചയപ്പെടുന്നവരോട് സ്വയം പരിചയപ്പെടുത്തിയിരുന്നത്. ഇതിനിടെയാണ് നാഗർകോവില്‍ വനിതാ കോളേജിന്റെ സമീപത്തുവെച്ച് വെങ്കിടേഷിനെ പരിചയപ്പെടുന്നത്. തുടർന്ന് ഇദ്ദേഹത്തിന്റെ ഭാര്യയുടെ ബ്യൂട്ടി പാർലറില്‍ എത്തിയ ഇവർ മുഖം ഫേഷ്യല്‍ചെയ്‌ത് പണം കടംപറഞ്ഞ് പോയി. സംശയംതോന്നിയ വെങ്കിടേഷ് വടശേരി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
വെങ്കിടേഷിന്റെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് യുവതി പൊലീസിന്റെ പിടിയിലായത്. ചോദ്യംചെയ്യലില്‍ അഭിപ്രിയ കുറ്റം സമ്മതിച്ചു. ഇവർ മറ്റ് പലരെയും കബളിപ്പിച്ചതായി സംശയമുള്ളതായും, കൂടുതല്‍ അന്വേഷണം നടക്കുന്നതായും പൊലീസ് പറഞ്ഞു. അഭിപ്രിയയുടെ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്നാണ് പൊലീസ് അറിയിച്ചത്.