വയനാട്, കർണാടക, തമിഴ്‌നാട്, ഡൽഹി, മഹാരാഷ്ട്ര കേന്ദ്രീകരിച്ച് വൻതോതിൽ ജി.എസ്.ടി വെട്ടിപ്പ് നടത്തിയിരുന്ന അടയ്ക്ക കച്ചവട സംഘത്തെ സംസ്‌ഥാന ജി.എസ്.ടി. ഇന്റലിജൻസ് വിഭാഗം (IB) കോഴിക്കോട് യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. മുഖ്യപ്രതിയെ
അറസ്റ്റ് ചെയ്തു.ജി.എസ്.ടി. വന്നതിനു ശേഷം സംസ്‌ഥാന നികുതി വകുപ്പ് നടത്തുന്ന ആദ്യ അറസ്റ്റ് ആണിത്.വിവിധ സംസ്‌ഥാനങ്ങൾ കേന്ദ്രീകരിച്ച് കുടുംബാംഗങ്ങളുടെ പേരിൽ രജിസ്‌ട്രേഷൻ എടുത്ത് കേരളത്തിലേക്ക് വൻതോതിൽ അടയ്ക്ക കൊണ്ടുവരുന്നതായി കാണിച്ചു ഇൻപുട്ട് ടാക്‌സ് എടുത്തു നികുതി വെട്ടിക്കുകയായിരുന്നു സംഘത്തിന്റെ പരിപാടി.പനമരം മുരിക്കാഞ്ചേരി സുലൈമാൻ, മകനായ അലി അക്ബർ മറ്റു ബന്ധുക്കൾ എന്നിവരുടെ പേരിലാണ് ജി.എസ്.ടി. രജിസ്ട്രേഷനുകൾ എടുത്തിരുന്നത്.
ജി.എസ്.ടി വന്നതിനു ശേഷം സുലൈമാനും മകൻ അലി അക്ബറും ചേർന്ന് തമിഴ്നാട്ടിലും ഡൽഹിയിലും രജിസ്ട്രേഷനുകൾ സംഘടിപ്പിക്കുകയും കേരളത്തിലെ ഇവരുടെ തന്നെ സ്‌ഥാപനങ്ങളിലേക്കു അടയ്ക്ക വിറ്റതായി കാണിച്ചു രേഖയുണ്ടാക്കി. ഈ രേഖകൾ ഉപയോഗിച്ച് ഇവർ ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റ് എടുത്ത് നികുതി വെട്ടിപ്പ് നടത്തി.ജി.എസ്.ടി. വന്നതിനു ശേഷം ഈ സംഘം 850 കോടിയോളം രൂപയുടെ കച്ചവടം നടത്തിയതായാണ് കണക്കാക്കുന്നത്.ഇതിലൂടെ 42 കോടിയോളം രൂപയുടെ നികുതി വെട്ടിപ്പ് നടന്നതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.