ലോകം ഒന്നടങ്കം നടുങ്ങിയ ടൈറ്റാനിക് ദുരന്തം സംഭവിച്ച് 100 വർഷത്തിലേറെയായിട്ടും ആർഎംഎസ് ടൈറ്റാനിക് എന്ന കപ്പലിനോടുള്ള കൗതുകം അവസാനിച്ചിട്ടില്ല. അതിനെ ചുറ്റിപ്പറ്റിയുള്ള ഒരുപാട് വാർത്തകളും വിശേഷങ്ങളും ഇപ്പോഴും മാധ്യമങ്ങളിലും മറ്റും ചർച്ച ചെയ്യപ്പെടാറുണ്ട്.
ടൈറ്റാനിക് ദുരന്തവുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങളാണ് ഇപ്പോഴും ആളുകളുടെ മനസ്സിലൂടെ കടന്നുപോകുന്നത്. പക്ഷേ ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ ആ ആഢംബര കപ്പലില്‍ എന്തായിരിക്കും യാത്രക്കാർക്ക് ഭക്ഷണമായി നൽകിയിരുന്നതെന്ന് ?
ടൈറ്റാനിക് മുങ്ങിയതിന്‍റെ 111-ാം വാർഷികത്തോടനുബന്ധിച്ച്, അതിന് ഒരു ഉത്തരവുമായി എത്തിയിരിക്കുകയാണ് ജനപ്രിയ ഇൻസ്റ്റാഗ്രാം പേജായ ടേസ്റ്റ് അറ്റ്‌ലസ്.
1912 ഏപ്രിൽ 15-ന് കടലിൽ മുങ്ങുന്നതിന് മുമ്പായി കപ്പലിന്‍റെ വിവിധ ക്ലാസുകളിൽ നൽകിയ ഭക്ഷണ മെനുവിന്‍റെ ഫോട്ടോയാണ് ടേസ്റ്റ് അറ്റ്‌ലസ് തങ്ങളുടെ ഇൻസ്റ്റാ പേജിൽ പങ്കിട്ടത്.
ചിക്കൻ കറി മുതൽ സ്വാദിഷ്ടമായ വിവിധയിനം പുഡ്ഡിങ്ങുകൾ വരെ ഉൾപ്പെടുന്ന വിഭവ സമൃദ്ധമായ ഭക്ഷണമായിരുന്നു ആഡംബര കപ്പൽ തന്‍റെ യാത്രക്കാർക്ക് ഒരുക്കിയിരുന്നത്.
ഫസ്റ്റ് ക്ലാസ്, സെക്കൻഡ് ക്ലാസ്, തേഡ് ക്ലാസ് ഇനി മൂന്ന് വിഭാഗം യാത്രക്കാര്‍ക്കായും തയ്യാറാക്കിയിരുന്ന ഭക്ഷണത്തിൽ പ്രകടമായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നുവെന്നാണ് മെനു കാർഡ് കാണിക്കുന്നത്.
കൂടാതെ, ടൈറ്റാനിക് മുങ്ങിയ രാത്രിയിൽ സെക്കൻഡ് ക്ലാസ് യാത്രക്കാർക്ക് വിളമ്പിയ പ്ലം പുഡ്ഡിംഗ് ഏറെ സ്വാദിഷ്ടമായിരുന്നു എന്നും പറയപ്പെടുന്നു. കോൺഡ് ബീഫ്, പച്ചക്കറികൾ, ഗ്രിൽ ചെയ്ത മട്ടൺ ചോപ്‌സ്, കസ്റ്റാർഡ് പുഡ്ഡിംഗ്, പോട്ടഡ് ചെമ്മീൻ, നോർവീജിയൻ വിഭവങ്ങൾ, വിവിധതരം ചീസ് എന്നിങ്ങനെ നീളുന്നതായിരുന്നു ഫസ്റ്റ് ക്ലാസ് യാത്രക്കാരടെ മെനു.
തേർഡ് ക്ലാസ് യാത്രക്കാർക്ക് പ്രഭാത ഭക്ഷണത്തിനും അത്താഴത്തിനും പരിമിതമായ വിഭവങ്ങൾ മാത്രമാണ് കപ്പലില്‍ വിളമ്പിയിരുന്നത്. ഓട്‌സ് കഞ്ഞി, പാല്‍, മത്തി, ഉരുളക്കിഴങ്ങ്, മുട്ട, ഫ്രഷ് ബ്രെഡും വെണ്ണയും, തുടങ്ങിയവയായിരുന്നു തേർഡ് ക്ലാസ് ക്ലാസ് യാത്രക്കാരുടെ മെനുവിൽ പ്രധാനമായും ഉണ്ടായിരുന്നത്.
എന്നാൽ യാത്രക്കാർ ഏത് ക്ലാസിൽപ്പെട്ടവരായാലും, ടൈറ്റാനിക് പൊതുവിൽ എല്ലാവർക്കും ഒരു ആഢംബര ഡൈനിംഗ് അനുഭവം വാഗ്ദാനം ചെയ്തിരുന്നു. ഏതായാലും ടൈറ്റാനിക് കപ്പലിലെ മെനു കാർഡുകൾക്ക് വലിയ സ്വീകാര്യതയാണ് 111 വര്‍ഷങ്ങള്‍ക്ക് പിന്നിട്ടിട്ടും സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.