വാഹനാപകടത്തിൽ മരിച്ചെന്നു കരുതിയ യുവാവിന്റേത് കൊലപാതകമെന്ന് തെളിഞ്ഞു. തൃശ്ശൂർ ചേറ്റുപുഴയിൽ നടന്ന സംഭവത്തിൽ നാലാംകല്ല് സ്വദേശി കുന്നത്തുംകര ഷൈൻ്റെ മരണമാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.
സംഭവത്തിൽ പ്രതികളായ സഹോദരൻ ഷെറിൻ സുഹൃത്ത് അരുൺ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു . മദ്യപിച്ചുണ്ടായ തർക്കത്തെ തുടർന്ന് സ്വന്തം സഹോദരനും സുഹൃത്തും ചേർന്ന് കൊലപ്പെടുത്തുകയായിരുന്നു.
ഹെൽമറ്റ് കൊണ്ട് തലക്കടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. രണ്ടു ദിവസം മുൻപാണ് കൊലപാതകം നടക്കുന്നത്.
ട്രിച്ചിയിൽ നിന്ന് വരുന്ന ഷൈനെ വിളിക്കാൻ പോയതായിരുന്നു സഹേദരൻ ഷെറിനും സുഹൃത്തും. ഇവർ രണ്ടു പേരും മദ്യപിച്ചിരുന്നു. ഷൈനെ വിളിച്ചുവരുന്ന വഴി ബൈക്കിൽ പെട്രോൾ തീർന്നതിനെ ചൊല്ലി തർക്കം ഉണ്ടായി. ഇതായിരുന്നു കൊലപാതകത്തിലേക്ക് നയിച്ചത്.
ഷെറിൻ ബൈക്കിന്റെ ഹെൽമറ്റ് എടുത്ത് ഷൈൻ്റെ തലക്കടിച്ച് കൊല്ലുകയായിരുന്നു. പിന്നീട്, ഇതൊരു സാധാരണ അപകട മരണമാക്കി തീർക്കാൻ ഇവർ ശ്രമിക്കുകയായിരുന്നു. ഷെെന്റെ മൃദദേഹം പോസ്റ്റ്മോർട്ടം ചെയ്യുന്നതിനിടക്ക് അസ്വാഭാവികത തോന്നിയതിനാൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തുകയായിരുന്നു.