പാലാ: വിവാഹദാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും പണവും സ്വര്‍ണവും തട്ടിയെടുക്കുകയും ചെയ്ത കേസില്‍ പ്രതിക്ക് 7 വര്‍ഷം തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. പാലാ അഡീഷണല്‍ സെക്ഷന്‍ ജഡ്ജി കെ. കമനീഷ് ആണ് വിധി പ്രഖ്യാപിച്ചത്.
കടനാട് ചിറപ്പുറത്തേല്‍ ജസ്റ്റിന്‍ (24) ആണ് പ്രതി. 2013 മെയ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം. ഈരാറ്റുപേട്ട സ്വദേശിനിയായ യുവതിയെയാണ് പീഡിപ്പിച്ചത്.
കുറിഞ്ഞിയില്‍ ഒരു വീട്ടില്‍ ഇലക്ട്രിക് ജോലികള്‍ക്കായി ചെന്ന ജസ്റ്റിന്‍ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കുകയും രജിസ്റ്റര്‍ ഓഫീസില്‍ പോയി നോട്ടീസ് ഒപ്പിട്ടതിനു ശേഷം വിവാഹം കഴിഞ്ഞു എന്ന് തെറ്റിധരിപ്പിച്ചാണ് യുവതിയെ പീഡിപ്പിച്ചത്.
യഥാര്‍ത്ഥമായി വിവാഹം രജിസ്റ്റര്‍ ചെയ്യേണ്ട ദിവസം അമ്പതിനായിരം രൂപയും അഞ്ചു പവന്റെ ആഭരണങ്ങളും സ്ത്രീധനമായി വേണമെന്ന് യുവതിയുടെ മാതാപിതാക്കളെ പ്രതി അറിയിക്കുകയും പിന്നീട് വിവാഹം രജിസ്റ്റര്‍ ചെയ്യാതെ ബോധപൂര്‍വ്വം ഒഴിഞ്ഞുമാറുകയും പെണ്‍കുട്ടിയെ പ്രതിയുടെ സ്വന്തം വീട്ടില്‍ തടങ്കലില്‍ വെച്ച് ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തു എന്നാണ് കേസ്.
തുടര്‍ന്ന് യുവാവിന്റെ തടങ്കലില്‍ നിന്നു രക്ഷപെട്ടു സ്വന്തം വീട്ടിലെത്തിയ യുവതിയുടെ വീട് ആക്രമിച്ചതിന് യുവാവിനെതിരെ കരിങ്കുന്നം പോലീസും കേസെടുത്തിട്ടുണ്ട്.
തന്നെ വഞ്ചിച്ചു എന്നുകാട്ടി തിടനാട് പോലീസ് സ്റ്റേഷനിലും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും പെണ്‍കുട്ടിയും മാതാപിതാക്കളും നിരവധി പരാതികള്‍ നല്‍കിയിട്ടും പോലീസ് നടപടി എടുക്കാതെ വന്നതിനെത്തുടര്‍ന്ന് പെണ്‍കുട്ടി കോടതി വഴി നടത്തിയ നിയമപോരാട്ടത്തിലാണ് കോടതി വിധി പറഞ്ഞിട്ടുള്ളത്.
കേസില്‍ പ്രതി ജസ്റ്റിനെ ബലാത്സംഗത്തിന് ഐ.പി.സി. 376 വകുപ്പ് പ്രകാരം ഏഴു വര്‍ഷം കഠിന തടവിനും അമ്പതിനായിരം രൂപ പിഴയും ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കില്‍ 6 മാസം കൂടെ തടവ് അനുഭവിക്കണം.
ദേഹോപദ്രവം ഏല്‍പ്പിച്ചതിന് മൂന്നു മാസം വെറും തടവും 1000 രൂപ പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്കില്‍ ഒരു മാസം തടവ്. വഞ്ചിച്ചതിന് ആറു മാസം വെറും തടവ്. പെണ്‍കുട്ടിയുടെ നഷ്ടപരിഹാരമായിട്ടാണ് അമ്പതിനായിരം രൂപ കോടതി വിധിച്ചിട്ടുള്ളത്. ശിക്ഷയെല്ലാം ഒന്നിച്ച് അനുഭവിച്ചാല്‍ മതി.
പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. വി.ജി. വേണുഗോപാല്‍ കോടതിയില്‍ ഹാജരായി.