വയനാട് ജില്ലയിലെ പ്രകൃതി ദരന്തത്തെ തുടർന്നുണ്ടായ ടൂറിസം രംഗത്തെ പ്രതിസന്ധികൾ പരിഹരിക്കുന്നതിനായി വയനാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ ടൂറിസം പങ്കാളികളുടെ യോഗം ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തിൽ ചേർന്നു. വിവിധ ടൂറിസം സംരംഭകർ, ടൂറിസം സംഘടനകൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. വയനാട് കേന്ദ്രീകരിച്ചുള്ള ടൂറിസം വ്യവസായം പഴയനിലയിലാക്കാൻ സർക്കാർ പൂർണ പിന്തുണ നൽകുമെന്ന് പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഇതിനായി സെപ്തംബർ മാസത്തിൽ പ്രത്യേക മാസ് ക്യാമ്പയിൻ ആരംഭിക്കും. വയനാട്ടിലേക്ക് കൂടുതൽ സഞ്ചാരികൾ എത്തി ചേരുന്ന തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളെ കേന്ദ്രീകരിച്ച് പ്രത്യേക മാർക്കറ്റിംഗ് പ്രചാരണവും നടത്താൻ തീരുമാനം.
2021ൽ ഈ രീതിയിലുള്ള പ്രചാരണം നടത്തിയതിൻറെ ഫലമായി ബെംഗളുരുവിൻറെ വാരാന്ത ടൂറിസം കേന്ദ്രമായി വയനാട് മാറിയെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അതുവരെ കാണാത്ത രീതിയിലുള്ള ടൂറിസ്റ്റുകളുടെ ഒഴുക്ക് ഉണ്ടായ സമയത്താണ് ദുരന്തം സംഭവിക്കുന്നത്. ഉരുൾപൊട്ടൽ ദുരന്തം ടൂറിസം മേഖലയെ എല്ലാതരത്തിലും ബാധിച്ചുവെന്നും മന്ത്രി പറഞ്ഞു. ടൂറിസം വകുപ്പ് അഡി. ഡയറക്ടർ വിഷ്ണുരാജ് പി, ജോയിൻറ് ഡയറക്ടർ സത്യജിത്ത് എസ്, ഡെ. ഡയറക്ടർ ഗിരീഷ് കുമാർ ഡി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.