മുൻകൂർ ജാമ്യം ലഭിച്ചെങ്കിലും മുകേഷിനും ഇടവേള ബാബുവിനുമെതിരെ നിയമ നടപടി തുടരാൻ പ്രത്യേക സന്വേഷണ സംഘം. ഇരുവരുടെയും അറസ്റ്റ് അന്വേഷണ സംഘം രേഖപ്പെടുത്തും. വൈദ്യ പരിശോധനയ്ക്കും ലൈംഗിക ശേഷി പരിശോധനയ്ക്കും രണ്ടുപേരെയും വിധേയരാക്കും. ഇരുവർക്കുമെതിരായ ബലാത്സംഗ കേസിലാണ് നടപടി.
ബലാത്സംഗ കേസ് ചുമത്തുമ്ബോള്‍ സാധാരണയായി സ്വീകരിച്ച വരാറുള്ള മുഴുവൻ നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. മുകേഷിന്റെയും, ഇടവേള ബാബുവിന്റെയും അറസ്റ്റ് അന്വേഷണ സംഘം രേഖപ്പെടുത്തും. അറസ്റ്റ് രേഖപ്പെടുത്തിയാലും ഇരുവർക്കും ജാമ്യം ലഭിക്കും. എന്നാല്‍ മറ്റ് നിയമ നടപടികളുമായി ഇരുവരും സഹകരിക്കണം. അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരം ചോദ്യം ചെയ്യലിന് ഹാജരാകണം. കൂടാതെ ഇരുവരെയും വൈദ്യപരിശോധനക്കും ലൈംഗിക ശേഷി പരിശോധനക്കും വിധേയമാക്കും.
രണ്ട് ദിവസം മുൻപാണ് മുകേഷിനും ഇടവേള ബാബുവിനും എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. നടിയുടെ ലൈംഗിക അതിക്രമ പരാതിയില്‍ ഇരുവർക്കും എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തത്. ലൈംഗികാതിക്രമ കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി മുകേഷ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു. സത്യം ചെരുപ്പിട്ട് വരുമ്ബോഴേക്കും കള്ളം ലോകം ചുറ്റി കഴിഞ്ഞിരിക്കുമെന്ന് മുകേഷ് പറഞ്ഞു. വൈകി ആണെങ്കിലും സത്യം തെളിയുമെന്നും നിയമ പോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലൈംഗികാതിക്രമ കേസില്‍ മുകേഷിനും ഇടവേള ബാബുവിനും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുൻകൂർ ജാമ്യം നല്‍കിയിരുന്നു. വാദം പൂര്‍ത്തിയായ സാഹചര്യത്തിലാണ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചത്. തെളിവുകള്‍ പരിശോധിച്ചതിന് ശേഷമാണ് മുൻകൂർ ജാമ്യം നല്‍കിയത്.