കാസർഗോഡ് : സംസ്ഥാനത്തേക്ക് അനധികൃതപണം കടത്തുന്നതിനും കൈമാറുന്നതിനും വിദ്യാർത്ഥികളെ ഉപയോഗിച്ച് കുഴല്‍പ്പണ മാഫിയ. അയ്യായിരം മുതല്‍ പതിനായിരം രൂപ വരെ പ്രതിഫലം നല്‍കി വിദ്യാർത്ഥികളെ കൊണ്ട് അക്കൗണ്ട് തുടങ്ങിയ ശേഷം എടിഎം കാർഡ് കൈവശപ്പെടുത്തി ഇടപാട് നിയമവിധേയമാക്കുന്ന തന്ത്രമാണ് ഇവർ പറയുന്നത്.
നിയമത്തെ തോല്‍പ്പിക്കാൻ പതിനെട്ടാം അടവ്
1) പതിനെട്ട് വയസ് പൂർത്തിയായവരെ കൊണ്ട് പുതിയ സിം കാർഡ് എടുപ്പിച്ച് ആധാർകാർഡ് നല്‍കി നിയമപ്രകാരമുള്ള അക്കൗണ്ട് തുടങ്ങും.
2) പ്രതിഫലമായി അയ്യായിരം തൊട്ട് പതിനായിരം രൂപ വരെ നല്‍കും.
3) ബാങ്ക് അക്കൗണ്ട് ആരംഭിക്കാൻ ഉപയോഗിച്ച സിംകാർഡും എടിഎം പിൻ നമ്പറും തിരിച്ചു വാങ്ങിക്കും.
4) അക്കൗണ്ടിലേക്ക് വിവിധ കേന്ദ്രങ്ങളില്‍ നിന്ന് അയക്കുന്ന കള്ളപ്പണം എടിഎം വഴി പിൻവലിക്കും.
ഇത്തരം നിരവധി അക്കൗണ്ടുകള്‍ കൈവശപ്പെടുത്തി ലക്ഷങ്ങളുടെ ഇടപാട് നടത്താൻ കള്ളപ്പണ റാക്കറ്റുകള്‍ക്ക് കഴിയുന്നുവെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഏതാനും ദിവസം മുമ്പ് ഇത്തരത്തിലുള്ള തട്ടിപ്പുമായി ബന്ധപ്പെട്ട് ഒരാള്‍ മൈസൂർ പോലീസിന്റെ പിടിയിലായിരുന്നു. ഇയാളില്‍ നിന്നാണ് പുതിയ തട്ടിപ്പിനെ കുറിച്ച് വ്യക്തത ലഭിച്ചത്. തുടർ അന്വേഷണത്തിനായി മൈസൂർ പോലീസ് കഴിഞ്ഞ ദിവസം കോഴിക്കോട്ടും കാസർഗോഡും എത്തിയിരുന്നു. ചില അക്കൗണ്ടുടമകളുടെ വീടുകള്‍ പോലീസ് പരിശോധിച്ചിരുന്നു. ഇടപാട് നടത്തിയ എട്ടുപേരെ കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്. പിടിയിലായവരില്‍ ഒരാള്‍ കാസർഗോഡ് ജില്ലക്കാരനാണ്. തട്ടിപ്പ് സംഘത്തിന്റെ കെണിയില്‍ വീഴാതിരിക്കുന്നതിന് കുട്ടികള്‍ക്കിടയില്‍ ബോധവല്‍ക്കരണം വേണമെന്നാണ് പോലീസ് നിലപാട്.
കുഴല്‍പ്പണക്കാരെ പിന്തുടർന്ന് ഓണ്‍ലൈൻ തട്ടിപ്പുകാരും
പുതിയ ബാങ്ക് അക്കൗണ്ടുകള്‍ കൈവശപ്പെടുത്തിയുള്ള കുഴല്‍പ്പണക്കാരുടെ തട്ടിപ്പ് രീതി ഓണ്‍ലൈൻ തട്ടിപ്പ് സംഘങ്ങളും പിന്തുടരുന്നതായി സൂചനയുണ്ട്. പണം നിക്ഷേപിക്കുന്നവർക്ക് സാധാരണ ഓണ്‍ലൈൻ തട്ടിപ്പ് സംഘത്തെ കുറിച്ച് വിവരങ്ങള്‍ ലഭിക്കാറില്ല. സമീപകാലത്തായി ഇത്തരക്കാർ പിടിയിലാകുന്ന സാഹചര്യത്തിലാണ് മറ്റുള്ളവരുടെ പേരിലുള്ള ബാങ്ക് അക്കൗണ്ട് വഴിയുള്ള ഇടപാട് ഈ സംഘങ്ങളും പിന്തുടരുന്നത്. കുഴല്‍പ്പണ റാക്കറ്റ് സംഘം ബാങ്ക് അക്കൗണ്ട് തുടങ്ങി പണത്തിന് രേഖ ഉണ്ടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അനധികൃത പണം ബാങ്കുകളില്‍ എത്തിച്ചു രേഖകള്‍ ഉണ്ടാക്കുന്ന സംഘങ്ങളും പുതുതായി തുടങ്ങുന്ന ഇത്തരം അക്കൗണ്ടുകളും നിരീക്ഷണത്തിലാണ്.