തിരുവനന്തപുരം:
സ്വർണ്ണം പണയം വെച്ച് വായ്പ എടുക്കാത്തവർ ചുരുക്കമായിരിക്കും. പലരും ഇങ്ങനെ സ്വർണ്ണം പണയം വെച്ചാൽ കാലാവധി തീരുന്നതിന് മുമ്പ് പുതുക്കുകയോ തിരിച്ചെടുക്കുകയോ ചെയ്യുന്നവരാണ്. എന്നാല്‍ ആ പ്രവണത അവസാനിക്കാൻ പോകുന്നു..? പല ധനകാര്യ സ്ഥാപനങ്ങളും പ്രതിമാസ തിരിച്ചടവ് രീതി എർപ്പെടുത്താൻ ആലോചിക്കുന്നു. സ്വർണ്ണ വായ്പ വിതരണം കുത്തനെ കൂടുകയും ചില ധനകാര്യ സ്ഥാപനങ്ങള്‍ ചട്ടങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്നതിലും റിസർവ് ബാങ്ക് വലിയ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇഎംഐ സൗകര്യം ഏർപ്പെടുത്താനുള്ള തീരുമാനം ഉണ്ടായത്. ഇഎംഐ സംവിധാനം മാത്രം അനുവദിച്ചാല്‍ സ്വർണ്ണപ്പണയ വായ്പകള്‍ പൂർണമായും ടേം ലോണ്‍ സംവിധാനത്തിലേക്ക് മാറും.
മറ്റ് വായ്പകള്‍ തിരിച്ചടക്കുന്നത് പോലെ പ്രതിമാസ തവണകളായി മുതലും പലിശയും തിരിച്ചടയ്ക്കണം.
നിലവില്‍ ഈ സംവിധാനമുണ്ടെങ്കിലും ആരും പിന്തുടാരാറില്ല. പലരും അവസാന നിമിഷം പുതുക്കിവെയ്ക്കുകയോ പണയ സ്വർണം തിരിച്ചെടുക്കുകയോ ആണ് ചെയ്യാറ്. അതേസമയം, സ്വർണ്ണപ്പണയ വായ്പയില്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ പല ധനകാര്യ സ്ഥാപനങ്ങളും പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്നുണ്ടെന്ന് റിസർവ് ബാങ്ക് ചൂണ്ടിക്കാട്ടിയിരുന്നു. കെവൈസി ചട്ടം, ക്യാഷ് പരിധി, എല്‍ടിവി നിബന്ധന, പരിശുദ്ധി പരിശോധന തുടങ്ങയവയാണ് പാലിക്കാത്തവ. സ്വർണ്ണപ്പണയ വായ്പയില്‍ പരമാവധി 20,000 രൂപയേ ഇടപാടുകാരന് പണമായി കയ്യില്‍ നല്‍കാവൂ. തുക അതിലും കൂടുതലാണെങ്കില്‍ ഡിജിറ്റലായി വേണം കൈമാറാൻ. ഈടുവയ്ക്കുന്നതിന്റെ സ്വർണ്ണത്തിന്റെ മൊത്തം മൂല്യത്തിന്റെ പരമാവധി 75 ശതമാനം തുകയോ വായ്പയായി നല്‍കാവൂ.