കൽപ്പറ്റ: ജീവനക്കാരുടേയും അധ്യാപകരുടേയും സംസ്ഥാന വ്യാപക പണിമുടക്ക് സമ്പൂർണ്ണമായിരുന്നെന്ന് സെറ്റോ അവകാശപ്പെട്ടു. സർക്കാറിൻ്റെ അവകാശ നിഷേധങ്ങളിലുള്ള പ്രതിഷേധമാണ് പണിമുടക്കിലൂടെ പ്രതിഫലിച്ചത്. പണിമുടക്കിനോടനുബന്ധിച്ച് പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും നടത്തി.
സിവിൽ സ്റ്റേഷനിൽ ജോലിക്ക് ഹാജരായ ജീവനക്കാരുടെ എണ്ണം ശുഷ്ക്കമായിരുന്നു. മാനന്തവാടി, സുൽത്താൻ ബത്തേരി, വൈത്തിരി താലൂക്കുകളിൽ ദൈനംദിന പ്രവർത്തനങ്ങൾ തടസ്സപ്പെട്ടു. ജില്ലയിലെ ഭൂരിഭാഗം വിദ്യാലയങ്ങളിലും അധ്യാപകർ പണിമുടക്കിയെന്നും സെറ്റോ അവകാശപ്പെട്ടു. ജില്ലയിൽ അറുപത്തിരണ്ട് ശതമാനം ജീവനക്കാർ പണിമുടക്കിൽ പങ്കെടുത്തു.
പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, കുടിശ്ശികയായ പത്തൊൻപത് ശതമാനം ക്ഷാമബത്ത അനുവദിക്കുക, ശമ്പള പരിഷ്കരണ കമ്മീഷനെ ഉടൻ നിയമിക്കുക, മരവിപ്പിച്ച ലീവ് സറണ്ടർ പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പണിമുടക്കം.
സെറ്റോ ജില്ലാ ചെയർമാൻ മോബിഷ് പി.തോമസിൻ്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിഷേധ യോഗം കെ.ജി.ഒ.യു സംസ്ഥാന ട്രഷറർ ബി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. പി.എസ്.ഗിരീഷ്കുമാർ, കെ.ടി.ഷാജി, കെ.ആർ. ബിനീഷ്കുമാർ, റോണി ജേക്കബ്, പി. സഫ്വാൻ , കബീർ കുന്നമ്പറ്റ, യു.വിജേഷ്, പി.ജെ.ഷൈജു തുടങ്ങിയവർ സംസാരിച്ചു.
പ്രതിഷേധ പ്രകടനത്തിന് ടി.അജിത്ത്കുമാർ, സി.കെജിതേഷ്, എം.ജി. അനിൽകുമാർ, കെ.ചിത്ര, ലൈജു ചാക്കോ, എൻ.വി. അഗസ്റ്റിൻ, അൻവർ സാദത്ത്, കെ. സുബ്രഹ്മണ്യൻ, സിനീഷ് ജോസഫ്, ബെൻസി ജേക്കബ്, ടി. ശശിധരക്കുറുപ്പ്, എം.വി. സതീഷ്, ടി. പരമേശ്വരൻ, നിഷ മണ്ണിൽ തുടങ്ങിയവർ നേതൃത്വം നൽകി.