തൃശൂർ: പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോസ് ആലുക്കാസ് ലോകകപ്പിലേക്കുള്ള ഇന്ത്യൻ താരങ്ങളെ പരിശീലിപ്പിക്കുന്ന എലീറ്റ് കാറ്റഗറി ക്ലബായി ഓദ്യോഗികമായി തെരഞ്ഞെടുത്ത പിഎഫ്സിക്കൊപ്പം ഫുട്ബോളിലേക്ക് കിക്കോഫ് ചെയ്യുന്നു. തൃശൂരിലെ ഫുട്ബോൾ ഗ്രാമമായ പറപ്പൂർ കേന്ദ്രീകരിച്ച് 2012 മുതൽ പ്രവർത്തിക്കുന്ന പിഎഫ്സിയിൽ നിന്നും ആറുപേർ വിവിധ ഐഎസ്എൽ ക്ലബുകളുമായി പ്രൊഫഷണൽ കരാറിൽ എത്തിയിട്ടുണ്ട്. സന്തോഷ് ട്രോഫിയിലേക്കും ദേശീയ ജൂനിയർ ടീമിലേക്കും ഓരോ താരങ്ങളേയും സംസ്ഥാന സബ്ജൂനിയർ ടീമിലേക്ക് 11 പേരെയും ജൂനിയർ ടീമിലേക്ക് അഞ്ചുപേരെയും സംഭാവന ചെയ്ത ക്ലബാണ്. ശാസ്ത്രീയമായ ഫുട്ബോൾ പരിശീലനം നൽകുന്ന പിഎഫ്സിയെ 2047ൽ ലോകകപ്പ് കളിക്കുന്ന ഇന്ത്യൻ ടീമിനെ വാർത്തെടുക്കുന്ന ദൗത്യമാണ് രാജ്യം ഏൽപ്പിച്ചിരിക്കുന്നത്. ഐഎസ്എൽ ക്ലബുകളടക്കം രാജ്യത്താകെ 32 അക്കാഡമികൾക്കാണ് ഈ ചുമതല. കേരളത്തിൽ നിന്ന് പിഎഫ്സി അടക്കം രണ്ടു ക്ലബുകൾക്കു മാത്രം. ഈ സ്ഥാനം നേടിയതിലൂടെ അണ്ടർ 13, 14, 17, 19 വിഭാഗങ്ങളിൽ നാഷണൽ യൂത്ത് ലീഗിലേക്ക് ക്ലബിന് നേരിട്ട് പ്രവേശനം ലഭിച്ചു. കേരള യൂത്ത് ലീഗിൽ അണ്ടർ 13, 15 വിഭാഗങ്ങളിലെ ചാമ്പ്യന്മാരുമാണ്. റസിഡന്റ് അക്കാഡമിയായി പത്തുവർഷമായി പ്രവർത്തിക്കുന്ന ക്ലബിന് ഐ ലീഗ് അംഗത്വവുമുണ്ട്. ഇപ്പോൾ 350 താരങ്ങൾ പരിശീലിക്കുന്നു. കുട്ടികളിൽ നിന്ന് ഒരു രൂപ പോലും ഈടാക്കാതെയാണ് പരിശീലനം. കേരള ഫുട്ബോൾ അസോസിയേഷന്റെ ബെസ്റ്റ് ഫുട്ബോൾ അക്കാഡമി അവാർഡും പിഎഫ്സി നേടിയിട്ടുണ്ട്.
ഫുട്ബോൾ സംഘാടനത്തിൽ ജോസ് ആലുക്കാസ് ഗ്രൂപ്പ് മുൻപും കളത്തിലുണ്ടായിരുന്നു. സംസ്ഥാനത്തെ ആദ്യ സന്തോഷ് ട്രോഫി തൃശൂരിൽ സംഘടിപ്പിച്ചത് ചെയർമാൻ ജോസ് ആലുക്കാസിന്റെ നേതൃത്വത്തിലായിരുന്നു. ലാഭകരമായി സംഘടിപ്പിച്ച ആ സന്തോഷ് ട്രോഫി കേരളത്തിന്റെ കായിക ചരിത്രത്തിലെ നാഴികക്കല്ലാണ്. ഫുട്ബോൾ ഭ്രമവും ക്ലബുകളും മത്സരങ്ങളും കേരളമെമ്പാടും പടർന്നു. തൃശൂരിൽ നിന്നും തന്നെ ഐ.എം വിജയനും സി. വി പാപ്പച്ചനും പോലെ അനേകം താരങ്ങൾ ജനിച്ചു. നിരവധി ഫുട്ബോൾ ക്ലബുകളേയും മത്സരങ്ങളേയും പിന്തുണച്ച ജോസ് ആലുക്കാസ് ആദ്യമായാണ് നേരിട്ട് കളത്തിലേക്കിറങ്ങുന്നത്.
“ഇന്ത്യൻ താരങ്ങളെ ലോകകപ്പിലെത്തിക്കുക എന്ന വലിയ ദൗത്യമാണ് ജോസ് ആലുക്കാസ് ഏറ്റെടുത്തിരിക്കുന്നത്. ജോസ് ആലുക്കാസ് ചെയർമാൻ ജോസ് ആലുക്കാസ് ഫുട്ബോൾ താരമാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് കേരളത്തിലെ ആദ്യ സന്തോഷ് ട്രോഫി തൃശൂരിൽ സംഘടിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ ഫുട്ബോൾ ആവേശം പിഎഫ്സിയിലൂടെ വീണ്ടും കളത്തിലെത്തുന്നതിൽ അഭിമാനിക്കുന്നു”- പിഎഫ്സി സ്ഥാപകൻ സി.സി ഹാൻസൻ പറഞ്ഞു.
“ഞാനൊരു പന്തുകളിക്കാരനാണ്. എന്നെ രൂപപ്പെടുത്തിയത് പന്തുകളിയാണ്. ആ കളങ്ങളാണ് എന്റെ യൂണിവേഴ്സിറ്റി. ബിസിനസിലെ പാഠങ്ങളും അവിടെ നിന്നു തന്നെ. ജോസ് ആലുക്കാസ് ഗ്രൂപ്പിനെ സംബന്ധിച്ച് ഫുട്ബോളുമായുള്ള ബന്ധം അത്രയേറെ ആഴത്തിലാണ്. ലോകകപ്പിലേക്കുള്ള താരങ്ങളെ കണ്ടെത്തുക എന്നത് രാജ്യത്തിനോടുള്ള ഞങ്ങളുടെ കടമയാണ്“- ചെയർമാൻ ജോസ് ആലുക്കാസ് പറഞ്ഞു.
“പരിശീലന കേന്ദ്രത്തിൽ ഒരേ ടീം തമ്മിലുള്ള കളികളിലൂടെയല്ല, പകരം കൂടുതൽ മത്സരങ്ങളിൽ നേരിട്ട് പങ്കെടുക്കുന്നതിലൂടെയാണ് ഒരു താരത്തിന്റെ പ്രതിഭ പുറത്തു വരുന്നത്. അതിനാൽ കൂടുതൽ മത്സരങ്ങളിൽ പിഎഫ്സിയെ പങ്കെടുപ്പിക്കുകയാണ് ക്ലബ് ലക്ഷ്യമിടുന്നത്”- ജോസ് ആലുക്കാസ് മാനേജിംഗ് ഡയറക്ടർമാരായ വർഗീസ് ആലുക്കാസ്, പോൾ ജെ ആലുക്കാസ്, ജോൺ ആലുക്കാസ് എന്നിവർ പറഞ്ഞു. ജോസ് ആലുക്കാസ്- പിഎഫ്സിയുടെ പുതിയ ലോഗോ പതിച്ച ജേഴ്സി തൃശൂരിൽ നടന്ന പ്രത്യേക ചടങ്ങിൽ അനാവരണം ചെയ്തു.
ഐഎസ്എല്ലിൽ പങ്കെടുക്കുകയെന്ന പിഎഫ്സിയുടെ സ്വപ്നമാണ് തൊട്ടുമുന്നിലുള്ളത്.