കേരളത്തിൽ ചൊവ്വാഴ്ച അനുഭവപ്പെട്ട അതിതീവ്ര മഴയിൽ കനത്ത നാശനഷ്ടം. വടക്കൻ കേരളത്തിലും കൊച്ചിയിലുമാണ് വ്യാപക നാശം റിപ്പോർട്ട് ചെയ്തത്. ശക്തമായ മഴയിൽ കോഴിക്കോട് നഗരത്തിൽ താഴ്ന്ന ഇടങ്ങളിൽ വെള്ളം കയറി. സായ് സെന്റർ ഓഫീസിനകത്ത് വെള്ളം കയറി. പ്രദേശത്തെ കടകളിലും വെള്ളം കയറി. എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിൽ മുക്കത്ത് റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ദേശീയ പാതയിൽ മലപ്പറമ്പ് ജങ്ഷനിൽ വെള്ളക്കെട്ട് രൂപപ്പേട്ടതോടെ സർവീസ് റോഡ് അടച്ചു. നാദാപുരം വളയത്ത് ശക്തമായ മഴയിൽ വളയം അച്ചം വീട്ടിൽ മിനി സ്റ്റേഡിയത്തിന്‍റെ മതിൽ തകർന്നു. തൊട്ടടുത്ത വീട്ട് പറമ്പിലേക്കാണ് മതിൽ പതിച്ചത്. ഈ സമയം ആളുകളൊന്നും സ്ഥലത്തില്ലായിരുന്നു. നാദാപുരം ചെക്യാട് ഇടിമിന്നലിൽ രണ്ടു വീടുകളുടെ വയറിങ് പൊട്ടിത്തെറിച്ചു. വീടിന്റെ ടൈലുകൾ അടർന്നു വീണു. കിണറിന്റെ ആൾമറയും തകർന്നു.
കണ്ണൂരിൽ തിങ്കളാഴ്ച വൈകീട്ട് മുതൽ അതിശക്തമായ മഴയാണ്. കുറുവയിൽ വീടുകൾക്ക് മുകളിലേക്ക് മതിലിടിഞ്ഞ് കേടുപാടുണ്ടായി. രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. കൊയ്യത്ത് മരം വീണ് വീടിന്‍റെ മേൽക്കൂര തകർന്നു. പിലാത്തറയിൽ ദേശീയപാത സർവീസ് റോഡിൽ വെളളക്കെട്ടിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. വാഹനങ്ങൾ വഴിതിരിച്ചുവിട്ടു. ദേശീയപാത നിർമാണം നടക്കുന്ന പാപ്പിനിശ്ശേരി വേളാപുരത്തും വെളളക്കെട്ടുണ്ട്. താഴെചൊവ്വയിൽ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെളളം കയറി. ഓടകൾ അടഞ്ഞതിനെ തുടർന്നാണ് വെളളം കയറിയത്. കോർപ്പറേഷൻ തൊഴിലാളികളെത്തി ഓട വൃത്തിയാക്കൽ പുരോഗമിക്കുകയാണ്. കനത്ത മഴയിൽ പയ്യന്നൂർ താലൂക്ക് ആശുപത്രി വളപ്പിലെ പഴയ കെട്ടിടത്തിന്‍റെ ഭാഗങ്ങൾ തകർന്നുവീണു.