അയല്‍ക്കാരനായ സോഫ്റ്റ്‌വെയർ എഞ്ചിനീയറെ ഹണിട്രാപ്പില്‍ കുടുക്കി ഒരു കോടി 68 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ഒളിവിലായിരുന്ന മുഖ്യപ്രതി കോട്ടയം ഗാന്ധിനഗർ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. കോട്ടയം ജില്ലാ കോടതിയും ഹൈക്കോടതിയും മുൻകൂർ ജാമ്യം നിഷേധിച്ചതോടെയാണ് ബുധനാഴ്ച (June 4) രാവിലെ മുഖ്യപ്രതി അതിരമ്ബുഴ അമ്മഞ്ചേരി സ്വദേശിനി ധന്യ അർജുൻ കീഴടങ്ങിയത്.
ഇവർ 8 മാസം ഗർഭിണിയാണ്. ധന്യയുടെ ഭർത്താവ് അർജുൻ, കൂട്ടുപ്രതിയായ സുഹൃത്ത് തിരുവഞ്ചൂർ സ്വദേശി അലൻ തോമസ് എന്നിവർ ഇപ്പോഴും ഒളിവിലാണ്.ഉന്നതങ്ങളില്‍ സ്വാധീനമുള്ള ധന്യയും ഭർത്താവും ചേർന്ന് പലരെയാണ് ഇത്തരം കള്ളക്കേസുകളില്‍ കുടുക്കി പണം തട്ടിയെടുത്തത്. തന്നെ ബാലത്സംഗം ചെയ്യാൻ ശ്രമിച്ചു എന്ന് കാണിച്ച് കൊടുത്ത കള്ളപ്പരാതി അന്വേഷിച്ച ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ പിആർഒയെയും ധന്യ വിജിലൻസ് കേസില്‍ കുടുക്കിയിരുന്നു.
ആലപ്പുഴ സ്വദേശിയും എഞ്ചിനിയറുമായ യുവാവിനെ ഹണി ട്രാപ്പില്‍ കുടുക്കി 60 ലക്ഷവും 59.5 പവൻ സ്വർണവും തട്ടിയെടുത്തു എന്ന പരാതിയിലാണ് അതിരമ്ബുഴ സ്വദേശിനിയായ ധന്യയ്ക്കും ഭർത്താവിനും യുവതിയുടെ സുഹൃത്തായ തിരുവഞ്ചൂർ സ്വദേശിയായ യുവാവിനും എതിരെ കോട്ടയം ഗാന്ധിനഗർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. തുടർന്ന് ഇവർ ഒളിവില്‍ പോവുകയായിരുന്നു.
അമേരിക്ക ആസ്ഥാനമായ കമ്ബനിയില്‍ സോഫ്റ്റ്‌വെയർ എഞ്ചിനിയറാണ് പരാതിക്കാരൻ. 2021ല്‍ ഇയാളുടെ ഭാര്യ എം.ജി. യൂണിവേഴ്‌സിറ്റിയില്‍ പഠിച്ചിരുന്ന സമയത്ത് പരാതിക്കാരനും കുടുംബവും അമ്മഞ്ചേരിയിലാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. ഈ സമയത്ത് അയല്‍വാസിയായിരുന്ന ധന്യ പരാതിക്കാരനോട് അടുപ്പം സ്ഥാപിക്കുകയും അടുത്ത് ഇടപഴകിയ ശേഷം പരാതിക്കാരന്‍റെ സ്വകാര്യ ചിത്രങ്ങള്‍ പകർത്തുകയും ചെയ്തു. പിന്നീട് 2022 മുതല്‍ ഈ ചിത്രങ്ങള്‍ പരാതിക്കാരന്‍റെ ബന്ധുക്കള്‍ക്കും മറ്റും അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി 60 ലക്ഷം രൂപ ധന്യയും ഭർത്താവ് അർജുനും ചേർന്ന് വാങ്ങിയെടുത്തു.
ഇതിനിടെ പ്രതികളുടെ സുഹ്യത്തായ മണർകാട് സ്വദേശി അലൻ തോമസ് എന്നയാള്‍ പരാതിക്കാരനെ ഭീഷണിപ്പെടുത്തി തന്‍റെ അക്കൗണ്ടിലേക്കും പണം ആവശ്യപ്പെട്ട് വാങ്ങിയെടുത്തു. പരാതിക്കാരന്‍റെ കൈവശമുള്ള പണം തട്ടിയെടുത്തശേഷം പ്രതികള്‍ വീണ്ടും ഭീഷണിപ്പെടുത്തി ബാങ്ക് ലോക്കർ തുറപ്പിച്ച് അതിലുണ്ടായിരുന്ന കുടുംബാംഗങ്ങളുടെ സ്വർണാഭരണങ്ങളും വാങ്ങിയെടുത്തുവെന്നും പരാതിയില്‍ പറയുന്നു. ഭീഷണി തുടർന്നപ്പോള്‍ പരാതിക്കാരൻ ഉന്നത പൊലീസ് അധികൃതരെ സമീപിക്കുകയായിരുന്നു.