തിരുവനന്തപുരം: സംസ്ഥാനത്തെ ഓരോ പൗരനും സാമൂഹിക സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ എൽ.ഡി.എഫ്. സർക്കാർ മുന്നേറുകയാണെന്ന് പൊതു വിദ്യാഭ്യാസവും, തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കേരളത്തെ ഒരു സമഗ്ര ക്ഷേമസംസ്ഥാനമായി മാറ്റാനുള്ള കാഴ്ചപ്പാടിലാണ് സംസ്ഥാനത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ സംവിധാനം വിപുലീകരിക്കുകയും നൂതന പരിഷ്കാരങ്ങൾ നടപ്പാക്കുകയും ചെയ്യുന്നത്. സംസ്ഥാനത്തെ എല്ലാവർക്കും പാർപ്പിടം, ആരോഗ്യം, വിദ്യാഭ്യാസം, തൊഴിലവസരം എന്നിവ ഉറപ്പാക്കിയ ജനപക്ഷ സർക്കാരാണ് എൽ.ഡി.എഫ്. സർക്കാർ. ഇത്തരം വികസന കാഴ്ചപ്പാടിന്റെ പ്രധാന ഭാഗമാണ് സാമൂഹ്യ സുരക്ഷാ പെൻഷനെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
കേരളത്തിൽ അഞ്ചു വിഭാഗങ്ങൾക്കാണ് സാമൂഹിക സുരക്ഷാ പെൻഷൻ നൽകുന്നത്. കർഷകത്തൊഴിലാളി പെൻഷൻ, അമ്പത് വയസ് കഴിഞ്ഞ അവിവാഹിതരായ വനിതകൾക്കുള്ള പെൻഷൻ, വാർദ്ധക്യകാല പെൻഷൻ, മാനസികവും ശാരീരികവുമായി വെല്ലുവിളി നേരിടുന്നവർക്കുള്ള പെൻഷൻ, വിധവ പെൻഷൻ എന്നിവ സാമൂഹിക സുരക്ഷാ പെൻഷന്റെ ഭാഗമാണ്. ഇതിൽ ആദ്യത്തെ രണ്ട് വിഭാഗവും കേരളം സ്വന്തം നിലയിൽ പ്രഖ്യാപിച്ച് നടപ്പാക്കിയിട്ടുള്ള പെൻഷനാണെന്നും മന്ത്രി.