ബോയിംഗ് 787 ഡ്രീംലൈനർ വിമാനത്തിന്റെ ചരിത്രത്തിലെ ആളുകൾ മരിക്കുന്ന ആദ്യത്തെ അപകടമായി അഹമ്മദാബാദ് ദുരന്തം. 2009 ഡിസംബർ 15നാണ് ആദ്യമായി ബോയിംഗ് 787 ഡ്രീംലൈനർ പറന്നുയർന്നത്. 2011ൽ വാണിജ്യ സർവീസ് ആരംഭിച്ചു. 14 വർഷത്തിനിടെ ഈ മോഡൽ വിമാനങ്ങൾ ഒരു ബില്യണിലധികം യാത്രക്കാരുമായി പറന്നു. 2011ൽ സർവീസ് ആരംഭിച്ചതിന് ശേഷം മാരകമായ അപകടങ്ങളൊന്നുമുണ്ടായില്ല എന്നതും വലിയ നേട്ടമായി ചൂണ്ടിക്കാട്ടി. എന്നാൽ വ്യാഴാഴ്ച അഹമ്മദാബാദിൽ 242 പേരുമായി ബോയിംഗ് 787 ഡ്രീംലൈനർ വിമാനം തകർന്നുവീണതോടെ റെക്കോർഡുകളെല്ലാം മാറി.
അന്താരാഷ്ട്ര സർവീസുകൾക്കായി എയർലൈൻ കമ്പനികൾ ഉപയോഗിക്കുന്ന പ്രധാന ദീർഘദൂര, വൈഡ്-ബോഡി വിമാനമാണ് ബോയിംഗ് 787 ഡ്രീംലൈനർ. ആദ്യത്തെ വാണിജ്യ വിമാനം 2011 ഒക്ടോബർ 26 ന് ടോക്കിയോ നരിറ്റയിൽ നിന്ന് ഹോങ്കോങ്ങിലേക്ക് പറന്ന ഓൾ നിപ്പോൺ എയർവേയ്‌സ് വിമാനമായിരുന്നു. ബോയിംഗ് 787 സീരീസിൽ ഇപ്പോൾ മൂന്ന് മോഡലുകളാണ് സർവീസ് നടത്തുന്നത്.
അഹമ്മദാബാദ് അപകടത്തിൽ ഉൾപ്പെട്ട ബോയിംഗ് 787-8 ആണ് ആദ്യം അവതരിപ്പിച്ചതും ശ്രേണിയിലെ ഏറ്റവും ചെറുതും. 787-8 ന് 248 യാത്രക്കാരെ വഹിക്കാൻ കഴിയും. കൂടുതൽ റേഞ്ചുള്ള 787-9 ന് 296 യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയും. മൂന്നിൽ ഏറ്റവും വലിയ വിമാനമായ 787-10ൽ 336 പേർക്ക് യാത്ര ചെയ്യാനാകുമെന്ന് വാർത്താ ഏജൻസി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.