തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്.
കേരളത്തിന് മുകളിൽ പടിഞ്ഞാറൻ കാറ്റ് ശക്തമാണ്. നാളെ മലപ്പുറം മുതൽ കാസർകോട് വരെ റെഡ് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റെല്ലാ ജില്ലകളിലും ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളാ തീരത്ത് കടൽ പ്രക്ഷുബ്ദമാകാൻ സാധ്യതയുണ്ട്. 60 കി.മീ വരെ വേഗത്തിൽ കാറ്റ് വീശാനും, ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദേശമുണ്ട്. കാലവർഷം കനത്തതോടെ എറണാകുളത്തെ തീരപ്രദേശങ്ങളിൽ കടലാക്രമണം രൂക്ഷമാവുകയാണ്. ഞാറയ്ക്കൽ, നായരമ്പലം തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾ സുരക്ഷിത ഇടങ്ങളിലേക്ക് മാറിതുടങ്ങി. കടൽഭിത്തി തകർന്നതും ജിയോ ബാഗുകൾ ഒഴുകി പോകുന്നതും ദുരിതം ഇരട്ടിയാക്കുകയാണ്.