ചെലവേറിയ ചികിത്സ കൾക്കായി ബുദ്ധിമുട്ടുന്ന നിസ്സഹായരായവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുകയാണ് സർക്കാറെന്ന് ആരോഗ്യ-വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്ജ്. സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന സർക്കാർ 1500 കോടി രൂപയാണ് സൗജന്യ ചികിത്സയ്ക്കായി ഇതുവരെ വിനിയോഗിച്ചത്. ആവശ്യമായ ചികിത്സ ലഭിക്കാതെ ഒരാളും നിസ്സഹായരാവാൻ പാടില്ലെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാറും ആരോഗ്യ വകുപ്പും മുന്നോട്ട് പോകുന്നത്. സംസ്ഥാനത്തെ ആരോഗ്യ മേഖലയിൽ നടപ്പാക്കിയ വികസന നേട്ടങ്ങൾ മികവുറ്റതാണ്. സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ കൂടുതൽ തസ്തികകൾ അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു. ആരോഗ്യ മേഖലയിൽ അക്ഷീണം പ്രയത്നിക്കുന്ന മുഴുവൻ ആളുകളെയും മന്ത്രി അഭിനന്ദിച്ചു.
താലൂക്ക് ആശുപത്രിയിലെ 360 ഡിഗ്രി മെറ്റബോളിക് ഡിസീസ് മാനേജ്മെൻ്റ് സെൻ്റർ, പോളി ഡെന്റൽ ക്ലിനിക്, വയോജന വാർഡ്, ഫിസിയോതെറാപ്പി – ഹാബിലിറ്റേഷൻ യൂണിറ്റുകൾ, ഫേക്കോ എമൽസിഫിക്കേഷൻ മെഷീൻ, വയോജന – വിഭിന്ന ശേഷി സൗഹൃദ കേന്ദ്രങ്ങൾ എന്നിവയും മന്ത്രി ഉദ്ഘാടനം ചെയ്തു.
സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ നടന്ന പരിപാടിയിൽ പട്ടികജാതി -പട്ടിവർഗ്ഗ – പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു അധ്യക്ഷനായി. എം.എൽ.എ ഐ.സി ബാലകൃഷ്ണൻ, നഗരസഭാ ചെയർമാൻ ടി.കെ രമേശ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി. അസൈനാർ, അസിസ്റ്റൻ്റ് കളക്ടർ പി.പി അർച്ചന, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അമ്പിളി സുധി, ഡെപ്യൂട്ടി ചെയർപേഴ്സൺ എൽസി പൗലോസ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി. മോഹൻ ദാസ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സമീഹ സൈതലവി, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. കെ.വി സിന്ധു, നഗരസഭാ സ്ഥിരം സമിതി ചെയർമാൻമാരായ അനീഷ് ബി നായർ, ലത ശശി, ഷാമില ജുനൈസ്, ഷമീർ മഠത്തിൽ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.