സംസ്ഥാനത്ത് വേനല്‍ച്ചൂട് വര്‍ധിച്ചതോടെ വൈദ്യുതി ഉപയോഗവും കുതിച്ചുയരുന്നു. ഇന്നലെ 96.324 ദശലക്ഷം യൂണിറ്റായിരുന്നു ഉപഭോഗം. ഫെബ്രുവരി ഒന്നിന് 79.512 ദശലക്ഷം യൂണിറ്റായിരുന്നു. കഴിഞ്ഞ 18 ദിവസത്തിനിടെ 16. 812 ദശലക്ഷം യൂണിറ്റ് അധിക ഉപഭോഗമാണുണ്ടായത്. ചൂട് കൂടുന്നതനുസരിച്ച് എയര്‍കണ്ടീഷണര്‍, ഫാനുകള്‍, ഫ്രീസറുകള്‍ തുടങ്ങിയവയുടെ ഉപയോഗം വര്‍ധിക്കുന്നതാണ് വൈദ്യുതി ഉപയോഗം വര്‍ധിക്കാന്‍ പ്രധാന കാരണം.
ഉപയോഗം വര്‍ധിച്ചതിനെ തുടര്‍ന്നു വൈദ്യുതി ആഭ്യന്തര ഉത്പാദനവും വര്‍ധിപ്പിച്ചു. കളമശേരി ലോഡ് ഡെസ്പാച്ച് സെന്ററിൽ നിന്നുള്ള നിര്‍ദേശമനുസരിച്ചാണ് വൈദ്യുതി ഉത്പാദനം ക്രമീകരിച്ചിരിക്കുന്നത്. ഇന്നലെ 20.622 ദശലക്ഷം യൂണിറ്റ് വൈദ്യുതി ആഭ്യന്തരമായി ഉത്പാദിപ്പിച്ചു. ഇതില്‍ 7.893 ദശലക്ഷം യൂണിറ്റും ഇടുക്കി പദ്ധതിയുടെ ഭാഗമായ മൂലമറ്റം വൈദ്യുതിനിലയത്തില്‍ നിന്നുമാണ്. 75.701 ദശലക്ഷം യൂണിറ്റ് വൈദ്യുതി പുറത്തുനിന്നും എത്തിച്ചു.
ഇടുക്കി അണക്കെട്ടില്‍ നിലവില്‍ 2364 അടി വെള്ളമാണുള്ളത്. സംഭരണ ശേഷിയുടെ 59 ശതമാനമാണിത്. സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകളിലുമായി നിലവില്‍ 59 ശതമാനം വെള്ളമുണ്ട്. സംസ്ഥാനത്ത് കാലവര്‍ഷം ആരംഭിക്കാന്‍ മൂന്നുമാസത്തിലേറെ അവശേഷിക്കെ വേനല്‍മഴ ലഭിച്ചില്ലെങ്കില്‍ വൈദ്യുതി ഉത്പാദനത്തെ ഗണ്യമായി ബാധിക്കാനിടയുണ്ട്.
ചൂട് കൂടുന്നതനുസരിച്ച് വൈദ്യുതി ഉപയോ ഗത്തിലുണ്ടാകുന്ന വര്‍ധന വൈദ്യുതി ബോര്‍ഡിനു വെല്ലുവിളിയാകും. കഴിഞ്ഞ വേനലില്‍ വൈദ്യുതി ഉപയോഗം പല ദിവസങ്ങളിലും റിക്കാര്‍ഡ് ഭേദിച്ചിരുന്നു. അതിനാല്‍ ഏറെ കരുതലോടെയാണ് ബോര്‍ഡിന്റെ നീക്കം. ഇത്തവണ ഒരുമാസത്തോളം ജനറേറ്ററുകളുടെ അറ്റകുറ്റപണിക്കായി മൂലമറ്റം വൈദ്യുതി നിലയം പൂര്‍ണമായും അടച്ചിരുന്നു. ഈ സമയം ഇവിടെ വൈദ്യുതി ഉത്പാദനം പൂര്‍ണമായും നിര്‍ത്തിവച്ച സാഹചര്യമായിരുന്നു.
പുറത്തുനിന്നും വൈദ്യുതി എത്തിച്ചാണ് സംസ്ഥാനത്തെ വൈദ്യുതി ആവശ്യം അന്നു നിറവേറ്റിയത്. വേനല്‍മഴ ലഭിക്കാതിരിക്കുകയും ചൂട് ഇനിയും വര്‍ധിക്കുകയും ചെയ്താല്‍ സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ഒഴിവാക്കുന്നതിനായി പുറത്തുനിന്നും കൂടുതല്‍ വൈദ്യുതി എത്തിച്ച് പ്രശ്നം പരിഹരിക്കാനാകും വൈദ്യുതി ബോര്‍ഡിന്റെ നീക്കം.








