തിരുവനന്തപുരം :
2027 സാമ്പത്തിക വർഷത്തിൽ മൊബൈൽ താരിഫ് നിരക്കുകള്‍ 13–15 ശതമാനം ഉയർന്നേക്കാം എന്ന് റിപ്പോര്‍ട്ട്. ഇത് ഭാരതി എയർടെൽ, റിലയൻസ് ജിയോ, വോഡഫോൺ ഐഡിയ എന്നിവയുടെ എആര്‍പിയു ഉയർത്തുമെന്ന് എച്ച്‌എസ്‌ബിസി റിപ്പോര്‍ട്ടിനെ ഉദ്ദരിച്ച് ഫിനാൻഷ്യൽ എക്‌സ്‌പ്രസ് റിപ്പോർട്ട് ചെയ്‌തു. വർഷത്തിന്‍റെ രണ്ടാം പാദത്തിൽ 4ജി, 5ജി സേവനങ്ങളിലെ റീചാര്‍ജ് നിരക്കുകൾ കമ്പനികള്‍ ഏകദേശം 15 ശതമാനം വരെ വർധിപ്പിക്കുമെന്നാണ് ഈ വിലയിരുത്തൽ.
സ്വകാര്യ ടെലികോം ഓപ്പറേറ്റര്‍മാര്‍ പിന്തുടരുക ഈ പാത
ഡാറ്റ ഉപഭോഗത്തിലെ തുടർച്ചയായ വർധനയും ഉയർന്ന മൂല്യമുള്ള പ്ലാനുകളിലേക്കുള്ള ഉപഭോക്തൃ മാറ്റങ്ങളും ഈ നിരക്ക് വർധനയ്ക്ക് കാരണമാകുന്നുവെന്നും റിപ്പോർട്ട് പറയുന്നു. ഉപഭോക്തൃസംഖ്യ കൂട്ടുന്നതിനെക്കാൾ ഉപയോഗ വർധന മോണിട്ടൈസ് ചെയ്യുന്നതിലേക്കാണ് മേഖലയിലെ ശ്രദ്ധ മാറുന്നതെന്നും വിശകലന വിദഗ്‌ധർ കൂട്ടിച്ചേർക്കുന്നു. സ്വകാര്യ ഓപ്പറേറ്റർമാരുടെ വിലനിയന്ത്രണ രീതി തുടരുമെന്ന സൂചനയും ഇതിലൂടെ ലഭിക്കുന്നു. വലിയ കമ്പനികളായ ഭാരതി എയർടെല്ലും റിലയൻസ് ജിയോയും എആർപിയു വർധനവ്, ഹോം ബ്രോഡ്ബാൻഡ് ഉപഭോക്താക്കളുടെ വർധന, മെച്ചപ്പെട്ട ഫ്രീ കാഷ് ഫ്ലോ എന്നിവയിലൂടെ ഇടക്കാലത്ത് ലാഭവർധന കൈവരിക്കുമെന്നാണ് റിപ്പോർട്ട് വിലയിരുത്തുന്നത്.








