ടെഹ്റാൻ: ഇനി യുദ്ധം ഉണ്ടായാൽ അത് ആഗോള യുദ്ധമാകുമെന്ന് ഇറാന്റെ ഭീഷണി. ഈ മാസം പോലും ഇറാൻ പുതിയ മിസൈലുകൾ വികസിപ്പിച്ചെന്നും യുദ്ധം തുടർന്നാൽ അവ ഉപയോഗിക്കുമെന്നും മുതിർന്ന കമാൻഡർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് റേസ മുന്നറിയിപ്പ് നൽകി. ഇറാന്റെ മിസൈൽ ശേഷിയെ തടയാൻ കഴിയില്ലെന്നും കമാൻഡർ പ്രസ് ടിവിയിൽ വ്യക്തമാക്കി.
അതിനിടെ ഹോർമുസ് കടക്കാൻ കപ്പലുകളിൽ നിന്ന് പണമീടാക്കാൻ ഇറാൻ തീരുമാനിച്ചു. സുരക്ഷ, പരിസ്ഥിതി സംരക്ഷണം എന്നിവയ്ക്ക് ഫീസ് ഈടാക്കുമെന്ന് ഇറാന്റെ ദേശീയ സുരക്ഷാ കൗൺസിൽ വ്യക്തമാക്കി. അമേരിക്ക ഇറാനിലേക്ക് വരുന്നതും പോകുന്നതുമായ കപ്പലുകൾക്ക് നാവിക ഉപരോധം തുടർന്നതോടെയാണ് ഹോർമുസ് കടലിടുക്ക് വീണ്ടും അടയ്ക്കാൻ കടുത്ത തീരുമാനം ഇറാൻ എടുത്തത്.
ഇറാൻ യുറേനിയം ശേഖരം കൈമാറുമെന്നും ആണവ പദ്ധതി ഉപേക്ഷിക്കുമെന്നുമുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദങ്ങളും ഇറാൻ തള്ളി. അതേസമയം ബുധനാഴ്ച്ചക്കുള്ളിൽ ധാരണയില്ലെങ്കിൽ ആക്രമണം തുടരുമെന്നാണ് ട്രംപിന്റെ ഭീഷണി.








