തദ്ദേശസ്വയംഭരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന
അക്ഷരോന്നതി പദ്ധതിയുടെ ജില്ലാതല പുസ്തക വിതരണോദ്ഘാടനം പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു തിരുനെല്ലി മാന്താനം ഉന്നതിയിൽ നിർവഹിച്ചു.
വായനയിലൂടെ ഉന്നതിയിലേക്ക് എന്ന ലക്ഷ്യം മുൻനിർത്തി എസ് സി, എസ് ടി ഉന്നതികളിലെ സാമൂഹ്യപഠന മുറികൾ, ഹോസ്റ്റലുകൾ, എംആർഎസുകൾ, വിജ്ഞാനവാടികൾ തുടങ്ങിയ സ്ഥലങ്ങളിൽ ലൈബ്രറികൾ ഒരുക്കി കുട്ടികളിൽ വായന ശീലം ഒരുക്കുന്ന പദ്ധതിയാണ് അക്ഷരോന്നതി. എഴുത്തുകാരൻ എം മുകുന്ദന്റെ ‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’ ഊര് മൂപ്പന്മാരായ ചേമ്പൻ, കരിയൻ എന്നിവർക്ക് മന്ത്രി ഒ ആർ കേളു കൈമാറി.
പൊതുജനങ്ങൾ, വിദ്യാർത്ഥികൾ, വിവിധ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ എന്നിവിടങ്ങളിൽ നിന്നും പുസ്തകങ്ങൾ ശേഖരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. തിരുനെല്ലി മാന്താനം ഉന്നതിയിലെ സാമൂഹ്യ പഠനം മുറിയിലേക്ക് ആയിരം പുസ്തകങ്ങളാണ് സംഭാവനയായി നൽകിയത്. രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാൻ, വിദ്യാഭ്യാസ വകുപ്പ്, പട്ടികവർഗ്ഗ പട്ടികജാതി വകുപ്പ്, കുടുംബശ്രീ മിഷൻ, സാക്ഷരതാ മിഷൻ ജില്ലാ എൻഎസ്എസ് യൂണിറ്റ് എന്നിവരുടെ നേതൃത്വത്തിലാണ് ജില്ലയിൽ പുസ്തക ശേഖരണം നടത്തിയത്. ആർ ജി എസ് എ ജീവനക്കാർ പരിപാടികൾക്ക് നേതൃത്വം നൽകി.
തിരുനെല്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഞ്ചു ബാലൻ അധ്യക്ഷയായി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വി. ബേബി, വസന്ത കൃഷ്ണൻ, തിരുനെല്ലി ഗ്രാമപഞ്ചായത്ത് ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.പി ഷർമിനാസ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എം.ആർ രാജേഷ്, സജിത, തദ്ദേശ സ്വയം ഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ അലി അസ്‌ഹർ, തിരുനെല്ലി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ. ഉണ്ണി, മാനന്തവാടി ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫിസർ എം. മജീദ്, കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് എക്സ്സ്‌പേർട്ട് കെ.ആർ ശരത്ത് എന്നിവർ സംസാരിച്ചു.








