സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി മന്ത്രിമാരുടെ നേതൃത്വത്തില്‍ ജില്ലയില്‍ നടക്കുന്ന സാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്ത് ഇന്ന് (തിങ്കളാഴ്ച) തുടങ്ങും. രണ്ട് ദിവസങ്ങളിലായി നടക്കുന്ന അദാലത്തില്‍ മന്ത്രിമാരായ എ.കെ ബാലന്‍, ഇ. ചന്ദ്രശേഖരന്‍, ടി.പി.രാമകൃഷ്ണന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവര്‍ നേതൃത്വം നല്‍കും. ആദ്യദിനമായ ഫെബ്രുവരി 15 ന് മാനന്തവാടി, പനമരം ബ്ലോക്കുകളിലെ പരാതികളാണ് പരിഗണിക്കുക.
പനമരം സെന്റ് ജൂഡ് ചര്‍ച്ച് പാരിഷ് ഹാളിലാണ് മന്ത്രിമാര്‍ പൊതുജനങ്ങളില്‍ നിന്നും പരാതി സ്വീകരിക്കുക. രാവിലെ 9 മുതല്‍ തുടങ്ങുന്ന അദാലത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ അദാലത്ത് ഉദ്ഘാടനം ചെയ്യും. പട്ടികജാതി പട്ടിക വര്‍ഗ്ഗ വകുപ്പ് മന്ത്രി എ.കെ ബാലന്‍ അധ്യക്ഷത വഹിക്കും. എം.എല്‍.എമാരായ സി.കെ ശശീന്ദ്രന്‍, ഐ.സി ബാലകൃഷ്ണന്‍, ഒ.ആര്‍ കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി പുനീത് കുമാര്‍, ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളള തുടങ്ങിയവരും പങ്കെടുക്കും. 16 ന് കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി ബ്ലോക്കുകളില്‍ ഉള്‍പ്പെട്ടവാര്‍ക്കായുള്ള അദാലത്ത് കല്‍പ്പറ്റ എസ്.കെ.എം.ജെ ഹൈസ്‌ക്കൂള്‍ ജൂബിലി ഹാളില്‍ നടക്കും.
രേഖകള്‍ കൈയ്യില്‍ കരുതണം
വിവിധ കാരണങ്ങളാല്‍ നിശ്ചിത സമയത്ത് അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കാത്തവര്‍ക്ക് അദാലത്ത് ദിവസങ്ങളില്‍ നേരിട്ട് അപേക്ഷകല്‍ നല്‍കാം. റേഷന്‍ കാര്‍ഡ്, 2018 ലെ പ്രളയം, പട്ടയം, ലൈഫ് ഭവന പദ്ധതികള്‍ എന്നിവ ഒഴികെയുളള പരാതികളാണ് നേരിട്ട് സമര്‍പ്പിക്കാന്‍ സൗകര്യം ഒരുക്കിയത്. നേരത്തെ നല്‍കിയ പരാതിയിന്‍മേല്‍ ലഭിച്ച മറുപടി തൃപ്തികരമല്ലെങ്കില്‍ അദാലത്തില്‍ വരുമ്പോള്‍ ഡോക്കറ്റ് നമ്പറും അനുബന്ധ രേഖകളും സഹിതമാണ് ഹാജരാകേണ്ടത്.
ദുരിതാശ്വാസത്തിന് അപേക്ഷിക്കുന്നവര്‍ ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്,വരുമാന സര്‍ട്ടിഫിക്കേറ്റ്, റേഷന്‍ കാര്‍ഡ്, ചികിത്സ സംബന്ധമായ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതമാണ് അദാലത്തില്‍ പങ്കെടുക്കേണ്ടത്. അപേക്ഷയില്‍ പരാതിക്കാരന്റെ മേല്‍വിലാസവും ഫോണ്‍ നമ്പറും കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. നേരത്തെ നല്‍കിയ പരാതികളില്‍ തീര്‍പ്പാകാത്തവയും പുതിയ പരാതികളും അദാലത്തില്‍ സ്വീകരിക്കും. 2308 പരാതികളാണ് ജില്ലയില്‍ നിന്നും ഇതുവരെ ലഭിച്ചത്.
അദാലത്ത് ക്രമീകരണങ്ങൾ
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അദാലത്തില്‍ പങ്കെടുക്കാന്‍ എത്തുന്നവരുടെ ശരീര ഊഷ്മാവ് പരിശോധിക്കാനും കൈകള്‍ സാനിറ്റൈസ് ചെയ്യാനുമുള്ള സൗകര്യം ഹാളിന് പുറത്ത് സജ്ജീകരിക്കും. ഇതിനായി പ്രത്യേകം ജീവനക്കാരെ നിയോഗിക്കും.
*അദാലത്തില്‍ എത്തുന്നവരുടെ സൗകര്യത്തിനായി പ്രവേശന കവാടത്തില്‍ അന്വേഷണ കൗണ്ടര്‍ ഏര്‍പ്പെടുത്തും. അപേക്ഷകളുമായി എത്തുന്നവര്‍ക്കുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഇവിടെ നിന്നും ലഭിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും സഹായം ലഭിക്കേണ്ട അപേക്ഷകരെയും പരാതിയോ അപേക്ഷയോ നല്‍കാനെത്തുന്നവരെയും പ്രത്യേകമായി ഏര്‍പ്പെടുത്തിയ കൗണ്ടറുകളിലേക്ക് ഇവിടെ നിന്നും വഴികാട്ടും.
*ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള സഹായത്തിനുവേണ്ടിയുള്ള അപേക്ഷകര്‍ക്കായി നാല് കൗണ്ടറുകള്‍ വീതമാണ് സജ്ജീകരിച്ചിരിക്കുന്നത്. പുതിയതായി വരുന്ന അപേക്ഷകള്‍ ഇവിടെ നിന്നും പരിശോധിക്കും. ഇതിന് ശേഷം അപേക്ഷയിലെ പോരായ്മകളുണ്ടെങ്കില്‍ ഇവ പരിഹരിച്ച് മന്ത്രിമാരെ നേരിട്ട് കാണുന്നതിനായുള്ള ടോക്കണ്‍ നല്‍കും. ടോക്കനും അനുബന്ധ രേഖകളും അപേക്ഷയും സഹിതമാണ് അപേക്ഷകര്‍ മന്ത്രിമാരെ കാണേണ്ടത്. ഭിന്നശേഷിക്കാര്‍ക്കും രോഗികള്‍ക്കും മുന്‍ഗണന നല്‍കിയാണ് അപേക്ഷ മന്ത്രിമാരെ നേരിട്ട് സമര്‍പ്പിക്കാന്‍ ഹാളിലേക്ക് പ്രവേശിപ്പിക്കുക.
അദാലത്ത് ദിവസം പുതിയതായി ലഭിക്കുന്ന പൊതുജന പരാതികള്‍ ജനറല്‍ കൗണ്ടറില്‍ നിന്നും ടോക്കണ്‍ നമ്പര്‍ രേഖപ്പെടുത്തി സ്വീകരിക്കും. മന്ത്രിമാരെ നേരിട്ട് കണ്ട് സമര്‍പ്പിക്കേണ്ട അപേക്ഷകളില്‍ പരാതിക്കാരെ നിയോഗിക്കപ്പെട്ട വളണ്ടിയര്‍മാര്‍ മന്ത്രിമാരുടെ അരികിലെത്തിക്കും. പരാതിയില്‍ ലഭിച്ച നിര്‍ദ്ദേശം സഹിതം അപേക്ഷ കൗണ്ടറില്‍ തിരികെ എത്തിക്കണം.
അദാലത്തില്‍ പൊതുജനങ്ങളുടെ സഹായത്തിനായി നാല്‍പ്പതോളം വളണ്ടിയര്‍മാരെ നിയോഗിക്കും. എല്ലാ വകുപ്പ് തല ഉദ്യോഗസ്ഥരും അദാലത്തില്‍ ഹാജരാകും. സാന്ത്വന സ്പര്‍ശത്തില്‍ നിര്‍ദ്ദേശിച്ച വകുപ്പുകളില്‍ ഉള്‍പ്പെടാത്ത പരാതികള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് പരിഹാരത്തിനായി അയച്ച് കൊടുത്തത് സംബന്ധിച്ചുള്ള വിവരങ്ങളും അദാലത്തില്‍ നിന്നും ലഭ്യമാകും.
നഗരിയില്‍ പി ആര്‍ ഡി യുടെ മീഡിയ സെന്ററും ഇനിയും മുന്നോട്ട് ഫോട്ടോ- വീഡിയോ പ്രദര്‍ശനവും സജ്ജീകരിച്ചിട്ടുണ്ട്.