മണ്ണ് സംരക്ഷണ വകുപ്പിലെ കബനി പ്രൊജക്ടിനു കീഴിലുള്ള ജീവനക്കാർക്ക് ശമ്പളം ലഭ്യമായിട്ട് അഞ്ചു മാസങ്ങൾ പിന്നിടുകയാണ്. നാളിതുവരെയായിട്ടും വകുപ്പിൻ്റെയോ സർക്കാരിൻ്റെയോ ഭാഗത്തു നിന്നും അനുകൂലമായ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഈ ഓണക്കാലത്ത് ജീവനക്കാരെ പിച്ച ചട്ടിയുമെടുത്ത് തെരുവിലിറങ്ങേണ്ട ദുരവസ്ഥയിലേക്കാണ് ഭരണകൂടം തള്ളിയിട്ടിരിക്കുന്നത് എന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ ആരോപിച്ചു.
മുഖ്യമന്ത്രിയുൾപ്പെടെയുള്ള മന്ത്രിമാരെയും വകുപ്പ് അധികാരികളെയും നിരന്തരമായി ബന്ധപ്പെട്ട് വിഷയം അവതരിപ്പിച്ചിട്ടും അനുകൂലമായ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. തുടർച്ചാനുമതി ലഭ്യമായിട്ടില്ലായെന്ന സാങ്കേതിക കാരണം പറഞ്ഞ് തടസ്സവാദം ഉന്നയിക്കുകയാണ് അധികൃതർ. എന്നാൽ തുടർച്ചാനുമതി ലഭ്യമല്ലാത്ത ഓഫീസുകളിലെ ഡി.ഡി.ഒ ഒഴികെയുള്ള ജീവനക്കാർക്ക് മൂന്നു മാസം ശമ്പളം അനുവദിക്കാമെന്ന ചട്ടം നിലനിൽക്കുമ്പോഴാണ് ഇത്തരത്തിലുള്ള നിഷേധാത്മക സമീപനം, ഇതേ തുടർന്നാണ് കേരള എൻ.ജി ഒ അസോസിയേഷൻ്റെ നേതൃത്വത്തിൽ സമരവുമായി ജീവനക്കാർക്ക് രംഗത്തിറങ്ങേണ്ടി വന്നതെന്ന് ജില്ലാ പ്രസിഡണ്ട് മോബിഷ് പി.തോമസ് പറഞ്ഞു.
കേരള എൻ.ജി.ഒ അസോസിയേഷൻ നടത്തുന്ന സോഷ്യൽ മീഡിയ ക്യാമ്പയ്നിംഗ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ട്രഷറർ കെ.ടി ഷാജി, പി.എസ് ഷാജി, പരിദോഷ് കുമാർ, ഷാജി ചിറക്കൊല്ലി തുടങ്ങിയവർ സംസാരിച്ചു.