രാജസ്ഥാനിൽ ഉടമയുടെ തല കടിച്ചെടുത്ത് ഒട്ടകം. കെട്ടുപൊട്ടിച്ചോടിയപ്പോൾ നിയന്ത്രിക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് ഒട്ടകം ഉടമയുടെ തല കടിച്ചെടുത്തത്.
ബിക്കാനീറിലെ പഞ്ചു ഗ്രാമത്തിലാണ് ഈ ദാരുണമായ സംഭവം നടന്നത്. ഒട്ടകത്തെ കെട്ടിയിട്ടിരിക്കുകയായിരുന്നു.
ഈ സമയത്ത് മറ്റൊരു ഒട്ടകം അതുവഴി കടന്നു പോയപ്പോൾ അതിൻ്റെ അരികിലേക്ക് പോകാനായി ഒട്ടകം കയർ പൊട്ടിച്ച് ഓടാൻ ശ്രമിച്ചു.
തുടർന്ന്, ഈ ഒട്ടകത്തെ നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെ ഉടമക്ക് നേരെ ഒട്ടകം ആക്രമിക്കുകയായിരുന്നു. കടിഞ്ഞാൺ പിടിച്ച് നിയന്ത്രിക്കാൻ ശ്രമിക്കവെ ഉടമ സോഹൻ റാം നായിക്കിനെ ഒട്ടകം ആക്രമിച്ച് നിലത്തേക്ക് ചവിട്ടിയിട്ടു.
തുടർന്ന്, ഉടമയുടെ കഴുത്തിൽ പിടിച്ച് മുകളിലേക്കുയർത്തി വീണ്ടും നിലത്തേക്കെറിഞ്ഞു. ഈ സമയത്ത് ഉടമയുടെ തല വേർപെട്ടു. തുടർന്ന് വേർപെട്ട കഴുത്ത് ഒട്ടകം ചവച്ചരച്ചെന്ന് പൊലീസ് പറഞ്ഞു.
ഈ സമയത്ത് അവിടെയുണ്ടായിരുന്ന നാട്ടുകാർ ചേർന്ന് ഒട്ടകത്തെ മരത്തിൽ കെട്ടിയിടുകയും അക്രമാസക്തയായ ഒട്ടകത്തെ നിയന്ത്രണത്തിലാക്കാൻ ഇവർ വടി ഉപയോഗിച്ച് ഒട്ടകത്തെ അടിക്കുകയും ചെയ്തു. അടിയുടെ ആഘാതത്തിൽ ഒട്ടകം ചത്തുപോവുകയായിരുന്നു.