വയനാട്: കോഴിക്കോട് മെഡിക്കൽ കോളജ് പരിസരത്ത് ആദിവാസി യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് തള്ളി കുടുംബം.
മരിച്ച യുവാവിന്റെ ശരീരത്തിൽ മർദനമേറ്റ പാടുകളില്ല എന്നത് കള്ളമാണെന്നും ശരീരത്തിൽ പലയിടത്തും മുറിവുകളുണ്ടെന്ന് മൃതദേഹത്തിന്റെ ഫോട്ടോകൾ നിരത്തി സഹോദരങ്ങൾ പറഞ്ഞു.
പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർക്കെതിരെയും കുടുംബം പരാതിയുമായി എത്തി. ഡോക്ടറെ സസ്‌പെൻഡ് ചെയ്യണം.
ഇത്രയേറെ പരിക്കുകൾ ഉണ്ടായിട്ട് പിന്നെ പരിക്കുകളില്ലെന്ന് പറഞ്ഞ അയാളെ ആദ്യം പിടിക്കണമെന്നും നടന്നത് ആൾക്കൂട്ട മർദനമാണെന്നും വിശ്വനാഥന്റെ കുടുംബം പറഞ്ഞു.
‘എന്റെ അനിയൻ മദ്യം കഴിച്ചിട്ടില്ല. അവന് മരത്തിന്മേൽ കേറാൻ അറിയില്ല.പിന്നെയങ്ങനെയാണ് അത്രയും പൊക്കമുള്ള മരത്തിൽ വലിഞ്ഞുകയറി ആത്മഹത്യ ചെയ്യുക…’ സഹോദരങ്ങൾ ചോദിച്ചു.”അവന്റെ നെഞ്ച് പൊട്ടി രക്തം വന്നിട്ടുണ്ട്. പല്ലുകൾ ഇടിച്ചു പൊട്ടിച്ചിട്ടുണ്ട്.. പുറത്തും മുറിവുകളുണ്ട്…ഇത് പൊലീസോ അല്ലെങ്കിൽ അവിടെയുണ്ടായിരുന്ന ആൾക്കൂട്ടമോ ചെയ്തതാണെന്ന് ഉറപ്പാണ്..” വിശ്വനാഥന്റെ സഹോദരങ്ങൾ പറഞ്ഞു.
മൃതദേഹത്തിന്റെ ഫോട്ടയിൽ വരെ മർദനത്തിന്റെ മുറിവുകൾ കാണുന്നുണ്ട്. അതുകൊണ്ട് തന്നെ ഇപ്പോഴുള്ള പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ വിശ്വാസമില്ലെന്നും രണ്ടാമത് പോസ്റ്റ്‌മോർട്ടം നടത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു.