തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില തുടരും. നിലവിൽ കേരളത്തിൽ ഉഷ്ണ തരംഗത്തിന് സമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്. ചൂട് കൂടുമെങ്കിലും പ്രത്യേക മുന്നറിയിപ്പ് ഒരു ജില്ലയിലും പുറപ്പെടുവിച്ചിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിലേത് പോലെ താപനില ഉയരാൻ സാധ്യത ഇല്ല. പക്ഷെ ജാഗ്രത തുടരണം.
പകൽ 11 മണി മുതൽ ഉച്ചയ്ക്ക് മൂന്ന് വരെ സൂര്യപ്രകാശം തുടർച്ചയായി ഏൽക്കുന്നത് ഒഴിവാക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഓട്ടോമാറ്റിക്ക് വെതർ സ്റ്റേഷൻ കണക്ക് പ്രകാരം പാലക്കാട് എരിമയൂരിൽ ഇന്നലെ 44.9 ഡിഗ്രി സെൽഷ്യസാണ് ഉയർന്ന താപനിലയായി രേഖപ്പെടുത്തിയത്.
ഉത്തരേന്ത്യയിലെ ഉഷ്ണതരംഗ സമാന സാഹചര്യമാണ് ഈ ദിവസങ്ങളിൽ കേരളത്തിലും ചൂട് കൂടാൻ കാരണം.ജലം പാഴാക്കാതെ ഉപയോഗിക്കാനും വേനൽ മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം.
നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക. വേനൽ ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്.
വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിൻറെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും നിർദേശമുണ്ട്.