നഷ്ടപ്പെട്ട മൊബൈൽ ഫോണുകളും സ്മാർട് വാച്ചുകളും ക്യാമറയും മണിക്കൂറുകൾക്കുള്ളിൽ കണ്ടുപിടിച്ച് തിരികെ ഏൽപ്പിച്ച മേപ്പാടി പോലീസിനെ അഭിനന്ദിച്ചും നന്ദി അറിയിച്ചും വിനോദസഞ്ചാരികൾ. വയനാട് ജില്ലാ പോലീസിന്റെ മെയിൽ മുഖാന്തിരമാണ് ബാംഗ്ലൂർ സ്വദേശികൾ കേരളാ പോലീസിന്റെ ആത്മാർത്ഥതയെയും പരിശ്രമത്തെയും പ്രശംസിച്ചത്.
കഴിഞ്ഞ ശനിയാഴ്ച (03-06-2023) ബാംഗ്ലൂരിൽ നിന്ന് 11 പേരടങ്ങുന്ന സംഘം മേപ്പാടി സൂചിപ്പാറ വെള്ളച്ചാട്ടത്തിൽ സന്ദർശിക്കുന്ന സമയത്താണ് 2 മൊബൈൽ ഫോണുകളും, 2 സ്മാർട് വാച്ചും, ഒരു ക്യാമറയും നഷ്ടമാകുന്നത്. മറ്റു വിനോദ സഞ്ചാരികളുടെ ബാഗുകളിലൊന്നിൽ ഇവ മാറി വെക്കുകയായിരുന്നു. നഷ്ടപ്പെട്ട വിവരം അറിഞ്ഞയുടൻ ഇവർ മേപ്പാടി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പരാതി ലഭിച്ചയുടൻ പോലീസ് ഉദ്യോഗസ്ഥരായ എസ്.ഐ സിറാജ്, സിവിൽ പോലീസ് ഓഫിസർമാരായ കെ.കെ. വിപിൻ, കെ. റഷീദ്, സി.കെ നൗഫൽ, പോലീസ് ഡ്രൈവർ ഷാജഹാൻ എന്നിവരടങ്ങുന്ന സംഘം സൈബർ സെല്ലിന്റെ സഹായത്തോടെ ചുണ്ടേൽ ഓടത്തോടുള്ള സ്വകാര്യ റിസോർട്ടിൽ നിന്നും മണിക്കൂറുകൾക്കുള്ളിൽ മറ്റൊരു വിനോദസഞ്ചാര സംഘത്തിലൊരാളുടെ ബാഗിൽ നിന്നും ഇവ കണ്ടെടുക്കുകയായിരുന്നു കണ്ടെത്തിയ സാധനങ്ങൾ മേപ്പാടി പോലീസ് സ്റ്റേഷനിൽ വച്ച് പരാതിക്കാരന് കൈമാറുകയും ചെയ്തു. ഏകദേശം രണ്ടു ലക്ഷം രൂപയോളം വരുന്ന മുതലുകൾ തിരികെ കിട്ടിയ സന്തോഷത്തിലാണ് വിനോദസഞ്ചാരികൾ ജില്ല വിട്ടത്.