ആലുവ: അഞ്ചുവയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതി അസ്ഫാക്കുമായി അന്വേഷണ സംഘം വിശദമായി തെളിവെടുത്തു.
കുട്ടിയെ കൊലപ്പെടുത്തിയ ആലുവ മാർക്കറ്റ് മുതൽ പ്രതിയുടെ താമസസ്ഥലം വരെ എത്തിച്ചായിരുന്നു തെളിവെടുപ്പ് നടത്തിയത്. തെളിവെടുപ്പിനിടെ കൊല നടത്തിയ രീതി പ്രതി അസ്ഫാക്ക് ആലം വിശദീകരിച്ചു.
കുട്ടിയെ കൊലപ്പെടുത്തിയ ആലുവ മാര്‍ക്കറ്റിലായിരുന്നു പ്രതിയെ ആദ്യം എത്തിച്ചത്. തുടർന്ന് പ്രതി കൃത്യത്തിനുശേഷം എത്തിച്ചേര്‍ന്ന സമീപത്തെ പൈപ്പിന് സമീപത്തെത്തിച്ചു.
മാര്‍ക്കറ്റിനുള്ളിലെ കടയിലേക്കും അവിടെ നിന്ന് പ്രതി എത്തിയ ബെവ്കോ ഔട്ട്ലെറ്റിലേക്കും കൊണ്ടുപോയി. ഇതിനിടെ പ്രതിയെ എത്തിച്ചതറിഞ്ഞ് ആളുകള്‍ തടിച്ചു കൂടി പ്രതിക്കു നേരെ പാഞ്ഞടുത്തു.
ആലുവ മാർക്കറ്റിൽ നിന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പിന്നീട് പൊലീസ് നേരെ പോയത് കുട്ടിയുടെ വീട്ടിലേക്കാണ്. ഏറെ anവൈകാരികമായ രംഗങ്ങൾ ആയിരുന്നു കുട്ടിയുടെ വീട്ടിൽ നടന്നത്. വിവരമറിഞ്ഞെത്തിയ കുട്ടിയുടെ അമ്മയും പ്രതിക്ക് നേരെ പാഞ്ഞടുത്തു.
മാതാവിനെ വീട്ടിലേക്ക് മാറ്റിയ ശേഷമാണ് വീണ്ടും തെളിവെടുപ്പ് ആരംഭിച്ചത്. പ്രതി പെൺകുട്ടിക്ക് ജ്യൂസും മിഠായിയും വാങ്ങിയ നൽകിയ വീടിനടുത്തെ കടയിലെ ആളും പ്രതിയെ തിരിച്ചറിഞ്ഞു.
പ്രതി ആദ്യം താമസിച്ചിരുന്ന ഉളിയന്നൂരിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയാണ് അന്വേഷണ സംഘം മടങ്ങിയത്. അതേസമയം, ഡമ്മി ഉപയോഗിച്ച് കുറ്റകൃത്യം പുനഃസൃഷ്ടിക്കാനുള്ള നടപടികളില്‍ കൂടുതല്‍ നിയമസാധ്യത പരിശോധിക്കാനാണ് പൊലീസിന്റെ തീരുമാനം. പ്രതി അസ്ഫാക്ക് ആലത്തിന്‍റെ കസ്റ്റഡി കാലാവാധി അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്.