കൊല്ലം ജില്ലയിലെ ഓയൂർ പൂയപ്പള്ളി മരുത മൺപള്ളിയിൽ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ നിർണായകമായി അജ്ഞാത ഫോൺ കോൾ. കുഞ്ഞ് തങ്ങളുടെ പക്കൽ ഉണ്ടെന്നും, അഞ്ച് ലക്ഷം രൂപ തന്നാൽ കുഞ്ഞിനെ വിട്ടു നൽകാമെന്നും പറഞ്ഞാണ് സന്ദേശമെത്തിയത്.
കുഞ്ഞിന്റെ അമ്മയുടെ നമ്പറിലേക്കാണ് ഫോൺ കോൾ വന്നത്. അജ്ഞാത യുവതിയാണ് വിളിച്ചത്. ഫോൺ കോൾ വന്നതോടെ സൈബർ സെല്ലിന്റെ സഹായത്തോടെ ലൊക്കേഷൻ കണ്ടെത്താനും കുഞ്ഞിനെ രക്ഷപ്പെടുത്താനും സഹായകമാകും എന്നാണ് പ്രതീക്ഷ.
വെള്ള കാറിലെത്തിയ സംഘമാണ് ഇന്ന് വൈകീട്ട് കുട്ടിയെ തട്ടിക്കൊണ്ടു പോയത്. ട്യൂഷൻ കഴിഞ്ഞ് സഹോദരനൊപ്പം നടന്നു വരികയായിരുന്നു പെൺകുട്ടി. പിന്നിൽ വന്ന കാറിലുണ്ടായിരുന്നവർ രണ്ടുപേരെയും പിടികൂടാൻ ശ്രമിച്ചു. ആദ്യം പെൺകുട്ടിയെ പിടിച്ചിഴച്ച് കാറിലേക്ക് കയറ്റി. ഇതോടെ ഓടിയ സഹോദരന് വീണ് പരിക്കേറ്റിട്ടുണ്ട്.
കുട്ടിയുടെ നിലവിളി കേട്ട് നാട്ടുകാർ എത്തിയതോടെ കാർ ഓടിച്ചുപോയി. തുടർന്ന് പൂയപ്പള്ളി പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.