ഐപിഎല്ലിൽ നിന്ന് രാജസ്ഥാൻ റോയൽസ് പുറത്തായതിന് പിന്നാലെ ഡഗ്ഔട്ടിലിരുന്ന് കണ്ണീരടക്കാൻ പാടുപെട്ട് രാജസ്ഥാന്‍ റോയൽസിന്‍റെ കൗമാരതാരം വൈഭവ് സൂര്യവംശി. ക്വാളിഫയർ 2-ൽ ഗുജറാത്ത് ടൈറ്റൻസിനോട് 7 വിക്കറ്റിന് തോറ്റ് പുറത്തായതോടെയാണ് രാജസ്ഥാന്‍റെ കിരീട മോഹങ്ങൾ അവസാനിച്ചത്. സീസണിലുടനീളം റെക്കോർഡുകൾ തകര്‍ത്ത് മുന്നേറിയ വൈഭവിനറെ സെന്‍സിബിള്‍ ഇന്നിംഗ്സായിരുന്നു ക്വാളിഫയറിലും രാജസ്ഥാന് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്. 47 പന്തില്‍ 96 റണ്‍സടിച്ച വൈഭവായിരുന്നു രാജസ്ഥാന്‍റെ ടോപ് സ്കോറര്‍.
എന്നാല്‍ ശുഭ്മാന്‍ ഗില്ലും സായ് സുദര്‍ശനും തിരിച്ചടിച്ചതോടെ രാജസ്ഥാന്‍ മത്സരം കൈവിട്ടു. കളിക്കുശേഷം ഡഗ്ഔട്ടിൽ തനിച്ചിരുന്ന് കരയുന്ന വൈഭവിനെയാണ് ക്യാമറകൾ ഒപ്പിയെടുത്തത്. തന്‍റെ കണ്ണീർ മറയ്ക്കാൻ താരം ടവ്വൽ കൊണ്ട് മുഖം പൊത്തുന്നുണ്ടായിരുന്നു. സായ് സുദര്‍ശനെ പിന്തള്ളി ടൂർണമെന്‍റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന കളിക്കാരനുള്ള ഓറഞ്ച് ക്യാപ് ഇന്നലെ വൈഭവ് സ്വന്തമാക്കിയിരുന്നു. എന്നാല്‍ വ്യക്തിഗത നേട്ടങ്ങളുടെ തിളക്കത്തിനിടയിലും ടീം ഫൈനല്‍ കാണാതെ പുറത്തായതോടെ 15കാരന്‍ വൈഭവിന് കരച്ചിലടക്കാനായില്ല.

