ഇറാന്റെ റഡാര്‍ സൈറ്റുകള്‍ക്ക് നേരെ അമേരിക്കന്‍ ആക്രമണം; തിരിച്ചടി ഹോര്‍മുസിലെ കപ്പലുകള്‍ ലക്ഷ്യമിട്ട് ഇറാന്‍ ഡ്രോണുകള്‍ അയച്ചതിന് പിന്നാലെ

Advertisement
Featured Image

ഇറാന്റെ റഡാര്‍ സൈറ്റുകള്‍ക്ക് നേരെ അമേരിക്കന്‍ ആക്രമണം. ഹോര്‍മുസ് കടലിടുക്കില്‍ വാണിജ്യകപ്പലുകള്‍ ലക്ഷ്യമിട്ട് ഇറാന്‍ ഡ്രോണുകള്‍ അയച്ചതിനെ തുടര്‍ന്നായിരുന്നു ആക്രമണമെന്ന് അമേരിക്കന്‍ സൈന്യം വ്യക്തമാക്കി. ഇറാന്റെ ഡ്രോണുകള്‍ വെടിവച്ചിട്ടതായി അമേരിക്കന്‍ സൈന്യം പറഞ്ഞു.ഇറാന്‍ -അമേരിക്ക സമാധാന ചര്‍ച്ച പ്രതിസന്ധിയിലാണെന്നും യുദ്ധം മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ മടിക്കില്ലെന്നും ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖമനയിയുടെ ഉപദേഷ്ടാവ് മൊഹ്സിന്‍ റെസായ് പറഞ്ഞു. 


അമേരിക്ക മരവിപ്പിച്ച 2400 കോടി രൂപയുടെ ആസ്തികള്‍ വിട്ടുനല്‍കാന്‍ തയാറായാല്‍ മാത്രമേ സമാധാന കരാര്‍ സാധ്യമാകുകയുള്ളുവെന്നാണ് ഇറാന്റെ വാദം. ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖമനയിയുമായി കൂടിക്കാഴ്ച നടത്തണമെന്ന ട്രംപിന്റെ നിര്‍ദ്ദേശവും ഇറാന്‍ തള്ളി. ചര്‍ച്ചകള്‍ വഴിമുട്ടിയതിന് മറുപടി നല്‍കേണ്ടത് ട്രംപ് ആണെന്നും യുദ്ധം പുനരാരംഭിക്കുന്നപക്ഷം അമേരിക്ക ഇരുണ്ട ഇടനാഴിയിലേക്ക് പ്രവേശിക്കുമെന്നും റെസായി മുന്നറിയിപ്പ് നല്‍കി.


 ട്രംപ് യഥാര്‍ത്ഥ ലോകത്തല്ല ജീവിക്കുന്നതെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി പരിഹസിച്ചു.അതേസമയം അമേരിക്കയുമായുള്ള ചര്‍ച്ചകളില്‍ ഇറാന്‍ ലെബനോണിനെ വിലപേശല്‍ ഉപാധിയായി ഉപയോഗിക്കുകയാണെന്ന് ലെബനോണ്‍ പ്രസിഡന്റ് ജോസഫ് ഔന്‍ കുറ്റപ്പെടുത്തി.ലബനോണ്‍ പരമാധികാര രാഷ്ട്രമാണെന്നും ലെബനോണിന്റെ കാര്യത്തില്‍ ഇടപെടരുതെന്നും ജോസഫ് ഔന്‍ പറഞ്ഞു.

Advertisement

Related News