‘ഒരു ബീയര്‍ കുടിച്ചിരുന്നു, പിടിച്ചതിലും വലുതായിരുന്നു മാളത്തിൽ’; വെരി വെരി സോറിയെന്ന് ഹെലൻ ഓഫ് സ്പാർട്ട

Advertisement
Featured Image

കണ്ണൂർ ∙ മദ്യപിച്ച് വാഹനം ഓടിച്ചതിനു കേസെടുത്തതിനു പിന്നാലെ വിഡിയോയുമായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഹെലന്‍ ഓഫ് സ്പാര്‍ട്ട എന്ന ധന്യ. എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കുന്ന വിഡിയോയില്‍ താൻ മദ്യപിച്ചിട്ടുണ്ടോയെന്ന പരിശോധന നടത്തിയതിന്റെ പരിശോധന റിപ്പോര്‍ട്ടും പങ്കുവയ്ക്കുന്നുണ്ട്. ഒരു ബീയര്‍ കുടിച്ചുവെന്നത് താന്‍ നിഷേധിക്കുന്നില്ലെന്നും തെറ്റ് ആവര്‍ത്തിക്കില്ലെന്നും ഹെലൻ ഓഫ് സ്പാർട്ട പറയുന്നു. 


‘‘ഒരു സാധാരണ വ്യക്തിക്ക് മദ്യപിച്ച് വണ്ടിയോടിച്ചതിനു പെറ്റി എങ്ങനെയാണോ വരുന്നത് ആ പെറ്റി ആണ് എനിക്ക് വന്നിട്ടുള്ളത്. ജീവിതത്തില്‍ ആരെയും മദ്യപിക്കാന്‍ പ്രോത്സാഹിപ്പിക്കാറില്ല. പരിശോധനയ്ക്കിടെ വാഹനം പൊലീസ് പിടിച്ചെടുത്തു. വാഹനത്തില്‍ എംഡിഎംഎ ആയിരുന്നുവെന്ന തരത്തിലുള്ള പ്രചാരണം തെറ്റാണ്. ആളുകള്‍ തിരിച്ചറിയും എന്നതിനാലാണ് പരിശോധനയ്ക്കിടെ വാഹനം നിര്‍ത്താതെ പോയത്. എന്നാല്‍ പിടിച്ചതിലും വലുതാണ് മാളത്തില്‍ എന്നുപറയുന്നതുപോലെയായിരുന്നു കാര്യങ്ങള്‍. ഞാന്‍ ഒളിവിലാണെന്നും എന്റെ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തെന്നും വാര്‍ത്ത കണ്ടു. വണ്ടിയില്‍ നിന്നും എംഡിഎംഎ പിടിച്ചെന്നും ചിലര്‍ പറയുന്നു. 



എന്നോട് ക്ഷമിക്കണം. ഒരു പരിപാടിക്കിടയില്‍ ഒരു ബീയര്‍ അടിച്ചിരുന്നു. വണ്ടി ഓടിക്കാന്‍ പാടില്ലായിരുന്നു. എന്റെ വീടിന്റെ മുന്നിലാണ് വാഹനം നിര്‍ത്തിയത്. മദ്യപിച്ചിരുന്നോയെന്ന് പൊലീസ് ചോദിച്ചു. അതെയെന്ന് സമ്മതിക്കുകയും ചെയ്തു. ഊതിയപ്പോള്‍ അത് തെളിയുകയും ചെയ്തു. കോടതിയില്‍ പെറ്റിയടച്ചാല്‍ മതിയെന്ന് വളരെ വ്യക്തമായി പറഞ്ഞു. ഞാനും കൂടി ആലോചിക്കേണ്ടതായിരുന്നു. എന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍ ഖേദിച്ചിട്ട് കാര്യമില്ല. കാര്യങ്ങളുടെ ഗൗരവം പറഞ്ഞുതന്ന് പൊലീസ് പോയി. എന്റെ വണ്ടിയും ഞാനും അവിടെ തന്നെയുണ്ടായിരുന്നു. വാഹനം ചെക്ക് ചെയ്യാമെന്ന് പൊലീസിനോട് പറഞ്ഞു. രണ്ട് ദിവസമായി സംഭവം നടന്നിട്ട്. വാഹനം പിടിച്ചുകൊണ്ടുപോയിട്ടില്ല. ഒരു സാധാരണ വ്യക്തിക്ക് മദ്യപിച്ച് വണ്ടിയോടിച്ചതിനു പെറ്റി എങ്ങനെയാണോ വരുന്നത് ആ പെറ്റി ആണ് എനിക്ക് വന്നിട്ടുള്ളത്. 


സ്പാര്‍ട്ട ഉപയോഗിച്ചത് മദ്യമല്ലെന്ന് ചിലരെങ്കിലും കമന്റ്‌ബോക്‌സില്‍ പറഞ്ഞിരുന്നു. 3,550 രൂപ കൊടുത്ത് ഡ്രഗ് ആന്‍ഡ് ആല്‍ക്കഹോള്‍ പരിശോധന നടത്തി. അയ്യപ്പ ബൈജുവൊന്നുമല്ല ഞാന്‍. ഇനി ആവര്‍ത്തിക്കില്ല. എന്റെ ഭാഗത്താണ് തെറ്റ്. അയാം വെരി വെരി സോറി’’ – ഹെലൻ ഓഫ് സ്പാർട്ട പറഞ്ഞു. വാഹന പരിശോധനയ്ക്കിടെ മനുഷ്യജീവന് അപകടമുണ്ടാക്കും വിധം പ്രതി വാഹനവുമായി കടന്നു കളഞ്ഞെന്ന് ഹെലൻ ഓഫ് സ്പാർട്ടയ്ക്കെതിരെ എഫ്‌ഐആറില്‍ പരാമർശമുണ്ടായിരുന്നു.

Advertisement

Related News