പത്തനംതിട്ട: പത്തനംതിട്ടയിൽ ഭർത്താവ് പകർത്തിയ കിടപ്പറ ദൃശ്യങ്ങൾ അശ്ലീല വെബ്‌സൈറ്റുകൾക്ക് വിറ്റതായി യുവതിയുടെ പരാതി. കൗൺസിലിങ്ങിന് നിർബന്ധിച്ചപ്പോൾ ഭർത്താവ് ക്രൂരമായി മർദിച്ചെന്നും യുവതി പരാതിയിൽ പറയുന്നു.
ക്രൂരമർദനത്തിൽ പരുക്കേറ്റ യുവതി നിലവിൽ ചികിത്സയിലാണ്. കൊല്ലം ജില്ലക്കാരായ ദമ്പതികളാണ് പരാതിക്കാരിയുടെ വിവരമനുസരിച്ച് സംഭവത്തിൽ ഉൾപ്പെട്ടിരിക്കുന്നത്.
തനിക്ക് കാണാനെന്ന പേരിലാണ് ഭർത്താവ് ഭാര്യയുടെ കിടപ്പറ ദൃശ്യങ്ങൾ പകർത്തിയതെന്നാണ് യുവതിയുടെ പരാതി. പിന്നീട് ഈ ദൃശ്യങ്ങൾ അശ്ലീല വെബ്‌സൈറ്റുകൾക്ക് വിൽക്കുകയായിരുന്നുവെന്നും യുവതി ആരോപിക്കുന്നു.
ദൃശ്യങ്ങൾ വെബ്‌സൈറ്റുകളിൽ എത്തിയ വിവരം സുഹൃത്തുക്കളാണ് യുവതിയെ അറിയിച്ചതെന്നാണ് പരാതിയിൽ പറയുന്നത്.
ഭർത്താവിനെ കൗൺസിലിങ്ങിലൂടെ ശരിയാക്കാമെന്ന ധാരണയിലാണ് യുവതി അദ്ദേഹത്തെ നാട്ടിലെത്തിച്ചതെന്നാണ് വിവരം. തുടർന്ന് ഇരുവരും കൗൺസിലിങ്ങിനായി പോയി. രണ്ടു ദിവസം കൗൺസിലിങ്ങിന് കൊണ്ടുപോയെന്നും മൂന്നാം ദിവസം ഭർത്താവ് തന്നെ ക്രൂരമായി മർദിച്ചെന്നും യുവതി പരാതിയിൽ പറയുന്നു.
മർദനത്തെ തുടർന്ന് യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. ഫോൺ സംഭാഷണങ്ങൾ അടക്കമുള്ള തെളിവുകളോടെയാണ് പരാതി നൽകിയതെന്നും യുവതി വ്യക്തമാക്കുന്നു. വിദേശത്തുനിന്ന് നാട്ടിലെത്തിയ ശേഷമാണ് യുവതി പൊലീസിൽ പരാതി നൽകിയത്.

