വീട്ടില്‍ വൃദ്ധരെ സംരക്ഷിക്കാത്ത കൊച്ചുമക്കളെയും ഇറക്കിവിടാം, സുപ്രീം കോടതിയുടെ സുപ്രധാന ഇടപെടല്‍

Advertisement
Featured Image

വയോധികരായ മാതാപിതാക്കളെ സംരക്ഷിക്കാൻ മനസില്ലാത്ത മക്കളെയും ചെറുമക്കളെയും വീട്ടില്‍ നിന്ന് ഒഴിപ്പിക്കാമെന്ന് സുപ്രീം കോടതി.ഉത്തർപ്രദേശുകാരനായ രവികാന്ത് ഗുപ്‌ത തന്റെ 81കാരിയായ മാതാവിന്റെ സംരക്ഷണത്തിനായി സമർപ്പിച്ച ഹർജിയിലാണ് സുപ്രധാന ഇടപെടല്‍.


രവികാന്ത് വാങ്ങിയ വീട്ടിലാണ് മകനും കുടുംബവും വൃദ്ധമാതാവും താമസിച്ചിരുന്നത്. എന്നാല്‍, കൊച്ചുമകനും ഭാര്യയും ചേർന്ന് മുത്തശ്ളിയെ ബലംപ്രയോഗിച്ചു മാറ്റി ഓള്‍ഡ് ഏജ് ഹോമിലാക്കി. ഇതിനെതിരെ സബ് ഡിവിഷണല്‍ മജിസ്ട്രേട്ട് അദ്ധ്യക്ഷനായ മെയിന്റനൻസ് ട്രൈബ്യൂണലിനെ രവികാന്ത് സമീപിച്ചിരുന്നു. മകനെയും കുടുംബത്തെയും വീട്ടില്‍ നിന്ന് ഒഴിപ്പിക്കാൻ ഉത്തരവും നേടി. എന്നാല്‍, മകന്റെ ഹർജി പരിഗണിച്ച അലഹബാദ് ഹൈക്കോടതി ട്രൈബ്യൂണല്‍ ഉത്തരവ് റദ്ദാക്കി. ഇതോടെയാണ് രവികാന്ത് പരമോന്നത കോടതിയെ സമീപിച്ചത്. അലഹബാദ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയ സുപ്രീം കോടതി, മുത്തശ്ശിയെ സംരക്ഷിക്കാത്ത കൊച്ചുമകനെയും ഭാര്യയെയും വീട്ടില്‍നിന്ന് ഇറക്കിവിടാൻ അനുമതി നല്‍കി. ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അലോക് അരാധെ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.ട്രൈബ്യൂണലിന്റെ അധികാരം


മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും പരിപാലന,ക്ഷേമ നിയമത്തില്‍ സബ്-ഡിവിഷണല്‍, ജില്ല മജിസ്ട്രേട്ട് തലത്തിലെ ട്രൈബ്യൂണലുകളുടെ അധികാരത്തെക്കുറിച്ച്‌ പറയുന്ന ഭാഗം സുപ്രീംകോടതി ചൂണ്ടിക്കാട്ടി. മുതിർന്ന പൗരന്മാരുടെ പരിപാലനമോ സംരക്ഷണമോ ഉറപ്പാക്കാൻ ഒഴിപ്പിക്കല്‍ നടപടി അനിവാര്യമാണെങ്കില്‍ ട്രൈബ്യൂണലുകള്‍ക്ക് അതിനുത്തരവിടാൻ അധികാരമുണ്ട്. വീട്ടില്‍നിന്നും വസ്‌തുവില്‍ നിന്നും വ്യക്തികളെ ഒഴിപ്പിക്കാം. വാർദ്ധക്യത്തില്‍ അവഗണന,അരക്ഷിതാവസ്ഥ,അപമാനം എന്നിവയുണ്ടാകുന്നത് ഒഴിവാക്കാനാണ് 2007ല്‍ നിയമം കൊണ്ടുവന്നത്. പിതാവിനെയും മാതാവിനെയും ദൈവത്തെ പോലെ കണ്ട് ബഹുമാനിക്കുമെന്ന് ഉറപ്പാക്കാനും ചട്ടമുണ്ട്.വൃദ്ധർ അന്തസിന്റെ പ്രതീകം


പരിഷ്‌കൃത സമൂഹത്തിന്റെ നിലവാരം അവിടത്തെ വൃദ്ധർക്ക് നല്‍കുന്ന അന്തസിലും ബഹുമാനത്തിലും സുരക്ഷയിലും പ്രതിഫലിക്കേണ്ടതാണെന്ന് കോടതി വ്യക്തമാക്കി. മതങ്ങളിലും,സംസ്കാരങ്ങളിലും,നാഗരികതയിലും മുതിർന്ന പൗരന്മാരെ പരിചരണം ആവശ്യമുള്ള ആശ്രിതരായല്ല കാണുന്നത്. കുടുംബങ്ങളെയും സമൂഹത്തെയും ഒരുപോലെ സമ്പന്നമാക്കുന്ന ജ്ഞാനത്തിന്റെയും അനുഭവത്തിന്റെയും ഓർമ്മയുടെയും കലവറകളായാണ്. ജീവിതം,അന്തസ്,സമത്വം എന്നിവയുമായി ബന്ധപ്പെട്ട മൗലികാവകാശങ്ങള്‍ ദുർബലരെ കൂടി സംരക്ഷിക്കാനാണെന്നും കോടതി വ്യക്തമാക്കി.

Advertisement

Related News