തിരുവനന്തപുരം :
രാജ്യത്ത് ഉള്ളിവില കുത്തനെ ഉയർന്ന സാഹചര്യത്തിൽ വിപണിയിലെ വിതരണം വർധിപ്പിച്ച് വില നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ ഇടപെടുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ രാജ്യത്തെ ശരാശരി ചില്ലറ ഉള്ളിവിലയിൽ ഏകദേശം 45 ശതമാനം വർധന രേഖപ്പെടുത്തിയതോടെയാണ് സർക്കാർ കരുതൽ ശേഖരത്തിലുള്ള ഉള്ളി വിപണിയിലെത്തിക്കാൻ നടപടി ആരംഭിച്ചത്. ഓഗസ്റ്റ് 24ലെ കണക്കുകൾ പ്രകാരം രാജ്യത്തെ ശരാശരി ചില്ലറ വില കിലോഗ്രാമിന് ഏകദേശം 42 രൂപയിലെത്തി. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് വിലയിൽ 19 ശതമാനം വർധനയും രേഖപ്പെടുത്തിയിട്ടുണ്ട്.
വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മഹാരാഷ്ട്രയിലെ നാസിക്കിൽനിന്ന് പ്രധാന ഉപഭോഗ കേന്ദ്രങ്ങളിലേക്ക് പ്രത്യേക റെയിൽവേ റേക്കുകൾ വഴി ഉള്ളി എത്തിക്കുന്ന ‘കാണ്ട എക്സ്പ്രസ്’ പദ്ധതിയാണ് കേന്ദ്രം ആരംഭിച്ചിരിക്കുന്നത്. നാസിക്കിലെ സർക്കാർ കരുതൽ ശേഖരത്തിലുള്ള ഉള്ളി വൻതോതിൽ റെയിൽ മാർഗം വിവിധ വിപണികളിലേക്ക് എത്തിക്കും. തുടക്കത്തിൽ ഡൽഹി, ചെന്നൈ, കൊച്ചി, ഗുവാഹത്തി തുടങ്ങിയ നഗരങ്ങളിലേക്കാണ് വിതരണം ലക്ഷ്യമിടുന്നത്. പിന്നീട് വിപണിയിലെ ആവശ്യകതയും വിലനിലവാരവും പരിഗണിച്ച് കൂടുതൽ നഗരങ്ങളിലേക്കും വിതരണം വ്യാപിപ്പിക്കാനാണ് സർക്കാർ നീക്കം.

