തമിഴ്നാട്ടിൽ കൂടുതൽ ക്ഷേമപ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി സി ജോസഫ് വിജയ്. സ്ത്രീകളുടെ സൗജന്യ യാത്ര പദ്ധതി കൂടുതൽ ബസുകളിലേക്ക് വിപുലീകരിച്ചു. ഗാന്ധിജയന്തി ദിനം മുതൽ നഗരങ്ങളിലും മെട്രോപ്പോലീത്തൻ പ്രദേശങ്ങളിലും ഡീലക്സ്, ലിമിറ്റഡ് സ്റ്റോപ്പ്, എക്സ്പ്രസ് ബസുകളിലും സൗജന്യ യാത്ര അനുവദിച്ചതായി വിജയ് നിയമസഭയിൽ പ്രഖ്യാപിച്ചു. വർഷം 6000 കോടി രൂപ ചെലവിലാണ് വെട്രി പയന തിട്ടം എന്ന പേരിൽ പദ്ധതി.
നിലവിൽ ഓർഡിനറി, സിറ്റി ബസുകളിൽ ആണ് ആനുകൂല്യം ഉള്ളത്. രണ്ടര ലക്ഷം രൂപയിൽ താഴെ വാർഷികവരുമാനം ഉള്ളവർക്ക് അടുത്ത പൊങ്കൽ മുതൽ മൂന്ന് സൗജന്യ ഗ്യാസ് സിലിണ്ടർ നൽകും എന്നും വിജയ് പ്രഖ്യാപിച്ചു. 1.34 കോടി കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കും. പണം ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറും എന്നും വിജയ് പറഞ്ഞു. 6 സൗജന്യ ഗ്യാസ് സിലിണ്ടർ വിജയ്യുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം ആയിരുന്നു.

