മുൻകാല നഷ്ടം 5000 കോടി; നാലുവർഷം സർച്ചാർജ് ചുമത്താൻ കെഎസ്ഇബി

Advertisement
Featured Image

തിരുവനന്തപുരം :

കെ.എസ്.ഇ.ബി.യുടെ മുൻകാല നഷ്ടമായ അയ്യായിരംകോടി രൂപയോളം ഈടാക്കാൻ നാലുവർഷം സർച്ചാർജ് ചുമത്തും."വൈദ്യുതി നിരക്കിനു പുറമേ യൂണിറ്റിന് നിശ്ചിത പൈസ നിരക്കിലായിരിക്കും സർച്ചാർജ്. നഷ്ടം നികത്താനുള്ള ശുപാർശ സമർപ്പിക്കാൻ കെ.എസ്.ഇ.ബി.ക്ക്‌ റെഗുലേറ്ററി കമ്മിഷൻ നിർദേശം നൽകി. സുപ്രീംകോടതി ഉത്തരവ് പ്രകാരമാണ് നഷ്ടം ഈടാക്കുന്നത്."നിലവിലെ വൈദ്യുതിനിരക്കിന് ഈ വർഷം മാർച്ച് 31 വരെയാണ് പ്രാബല്യം. ഏപ്രിൽ ഒന്നുമുതൽ നിരക്ക് പുതുക്കണം. ഇതിനുള്ള അപേക്ഷ നവംബറിൽ കെ.എസ്.ഇ.ബി. റെഗുലേറ്ററി കമ്മിഷന് നൽകണം. ഇതോടൊപ്പം മുൻകാല നഷ്ടം നികത്താനുള്ള നിർദേശവും സമർപ്പിക്കണം.


കെ.എസ്.ഇ.ബി.യുടെ നഷ്ടം വൈദ്യുതി നിരക്ക് വർധിപ്പിച്ചാണ് നികത്താറ്. 2024 മാർച്ച് 31വരെയുള്ള കണക്കിൽ നികത്തിനൽകാത്ത 6645 കോടി രൂപയുടെ നഷ്ടം ശേഷിക്കുന്നുണ്ട്. നഷ്ടം മുഴുവൻ ഈടാക്കാൻ അനുവദിച്ചാൽ വൈദ്യുതിനിരക്ക് അമിതമായി കൂടുമെന്നതിനാൽ റെഗുലേറ്ററി കമ്മിഷനുകൾ തീരുമാനമെടുക്കാതെ മാറ്റിവെച്ചതാണിത്.


2024 വരെയുള്ള കണക്കിൽ 6645 കോടിരൂപയാണ് നഷ്ടമെങ്കിലും ഇതിൽ കുറച്ച് ഇതിനകം കെ.എസ്.ഇ.ബി.ക്ക്‌ ഈടാക്കാനായിട്ടുണ്ട്. ശേഷിക്കുന്നത് എത്രയെന്ന് കെ.എസ്.ഇ.ബി. കണക്കാക്കി അറിയിക്കും.കുറഞ്ഞത് അയ്യായിരം കോടിയെങ്കിലും വരുമെന്നാണ് കണക്കാക്കുന്നത്. ഇത് നാലുവർഷം നാല് തുല്യതവണകളായി കിട്ടുംവിധം സർച്ചാർജ് തീരുമാനിക്കുകയാണ് റെഗുലേറ്ററി കമ്മിഷന്റെ ചുമതല."

Advertisement

Related News