30-40 വയസ് പ്രായമുള്ളവരില്‍ കാന്‍സര്‍സാധ്യത വര്‍ധിക്കുന്നുവെന്ന് പഠനം

Advertisement
Featured Image

വാര്‍ദ്ധക്യകാല രോഗമായാണ് കാന്‍സര്‍ കണക്കാക്കപ്പെട്ടിരുന്നെങ്കിലും, ഇക്കാലത്ത് 30 നും 40 നും ഇടയില്‍ പ്രായമുള്ളവരില്‍ കാന്‍സര്‍ കേസുകള്‍ അതിവേഗം വര്‍ദ്ധിച്ചുവരികയാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അടുത്തിടെ നേച്ചര്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പുതിയ ഗവേഷണ പഠനം വെളിപ്പെടുത്തുന്നത് യുവതലമുറ മുമ്പത്തേക്കാള്‍ വേഗത്തില്‍ ജൈവശാസ്ത്രപരമായി വാര്‍ദ്ധക്യം പ്രാപിക്കുന്നുവെന്നാണ്. കൂടാതെ ഈ മാറ്റം ചെറുപ്രായത്തില്‍ തന്നെ കാന്‍സര്‍ വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്നും പഠനത്തില്‍ പറയുന്നു



പുതിയ പഠനവുമായി ബന്ധപ്പെട്ട് കാര്‍ഡിയോളജിസ്റ്റ് ഡോ. അഫ്ഷിന്‍ ഇമ്രാനി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ പങ്കുവച്ച കുറിപ്പില്‍ യഥാര്‍ത്ഥ പ്രായവും നിങ്ങളുടെ ജൈവിക പ്രായവും തമ്മിലുള്ള വ്യത്യാസം കൂടുന്തോറും രോഗസാധ്യതയും വര്‍ദ്ധിക്കുമെന്ന് പറയുന്നു. യുകെയിലെ, യുകെ ബയോബാങ്കില്‍ നിന്നുള്ള 154,000-ത്തിലധികം ആളുകളുടെ രക്തസാമ്പിളുകളും യുഎസിലെ 'ഓള്‍ ഓഫ് അസ്' ഗവേഷണ പരിപാടിയില്‍ നിന്നുള്ള 10,000-ത്തിലധികം ആളുകളുടെ ആരോഗ്യ ഡാറ്റയും ഗവേഷണത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. 1950-കളില്‍ ജനിച്ചവരെയും 1965-നും 1974-നും 1990-നും ഇടയില്‍ ജനിച്ചവരെയും ഉള്‍പ്പെടുത്തിയാണ് പഠനം നടത്തിയത്. പുതിയ തലമുറയില്‍ ജൈവിക വാര്‍ദ്ധക്യത്തിന്റെ നിരക്ക് മുമ്പത്തേക്കാള്‍ വളരെ വേഗത്തിലാണെന്ന് ഗവേഷണം കണ്ടെത്തി


ഗവേഷണ പ്രകാരം, ജൈവിക പ്രായവും യഥാര്‍ത്ഥ പ്രായവും തമ്മിലുള്ള വ്യത്യാസം കൂടുന്തോറും കാന്‍സറിനുള്ള സാധ്യതയും വര്‍ധിക്കുന്നു. രോഗപ്രതിരോധ സംവിധാനങ്ങള്‍ യഥാര്‍ത്ഥ പ്രായത്തില്‍ ഉണ്ടാവേണ്ടതിനേക്കാള്‍ ദുര്‍ബലമായി കാണപ്പെടുന്ന ആളുകള്‍ക്ക് ചെറുപ്പത്തില്‍ തന്നെ ശ്വാസകോശ അര്‍ബുദ സാധ്യത കൂടുതലാണെന്നും പഠനം കണ്ടെത്തി. കൊഴുപ്പ് കലകള്‍ വേഗത്തില്‍ വാര്‍ദ്ധക്യം പ്രാപിക്കുന്നവര്‍ക്ക് വന്‍കുടല്‍ കാന്‍സറിനുള്ള സാധ്യത കൂടുതലാണ്.

Advertisement

Related News