ഒരു പതിറ്റാണ്ടിന് ശേഷം ലോക്സഭയില്‍ വീണ്ടും പ്രതിപക്ഷ നേതാവുണ്ടായിരിക്കുകയാണ്. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ 99 സീറ്റില്‍ കോണ്‍ഗ്രസ് വിജയിച്ചതോടെയാണ് അവർക്ക് പ്രതിപക്ഷനേതൃ പദവി ലഭിച്ചത്. കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയെ പ്രതിപക്ഷ നേതാവാക്കിയുള്ള കത്ത് സോണിയ ഗാന്ധി പ്രൊ ടൈം സ്പീക്കർക്ക് കൈമാറിയിരുന്നു. വിശാലമായ ചില അധികാരങ്ങളാണ് കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കും പ്രതിപക്ഷ നേതാവ് പദവിയിലൂടെ ഇപ്പോള്‍ ലഭിക്കാൻ പോവുന്നത്.
പ്രതിപക്ഷ നേതാവിന്റെ അധികാരങ്ങള്‍
സി.ബി.ഐ ഡയറക്ടർ, സെൻട്രല്‍ വിജിലൻസ് കമീഷണർ, ചീഫ് ഇൻഫർമേഷൻ ഓഫീസർ, ലോകയുക്ത ചെയർപേഴ്സൻ. മനുഷ്യാവകാശ കമീഷണൻ അംഗങ്ങള്‍, തെരഞ്ഞെടുപ്പ് കമീഷണർ തുടങ്ങിയവരെയെല്ലാം തെരഞ്ഞെടുക്കുന്ന സമിതികളില്‍ ഇനി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം രാഹുല്‍ ഗാന്ധിയും ഉണ്ടാവും. ഈ നിയമനങ്ങളിലെല്ലാം പ്രധാനമന്ത്രിക്ക് രാഹുലിന്റെ കൂടി അഭിപ്രായം തേടേണ്ടി വരുന്ന സാഹചര്യവും ഉണ്ടാവും.
ഇത് പ്രതിപക്ഷത്തെ സംബന്ധിച്ചടുത്തോളം നേട്ടമാണ്. പാർലമെന്റിന്റെ പ്രധാനപ്പെട്ട സമിതികളിലും രാഹുല്‍ അംഗമാവും. സർക്കാറിന്റെ പ്രവർത്തനങ്ങളെ വിലയിരുത്താനും രാഹുലിന് കൂടുതല്‍ അധികാരങ്ങള്‍ ഉണ്ടാവും.
പ്രതിപക്ഷ നേതാവിന് കിട്ടുന്ന സൗകര്യങ്ങള്‍
കാബിനറ്റ് പദവിയുള്ള ലോക്സഭ പ്രതിപക്ഷ നേതാവിന് കേന്ദ്രമന്ത്രിമാർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളെല്ലാം ലഭിക്കും. സൗജന്യ വിമാനയാത്ര, ട്രെയിൻ യാത്ര, ഔദ്യോഗിക കാർ തുടങ്ങിയ സൗകര്യങ്ങളെല്ലാം രാഹുലിനും ലഭിക്കും.